മുത്തൂറ്റ് സമരം; ഇന്ന് മധ്യസ്ഥ ചർച്ച
മുത്തൂറ്റിലെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് മധ്യസ്ഥ ചർച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തിൽ ലേബർ ഒഫീസറുടെ മുന്നിലാകും ചർച്ച നടക്കുക. തൊഴിലാളി നേതാക്കളും മുത്തൂറ്റ് എംഡിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. സമരം നടക്കുന്നതിനാൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് കാട്ടി മുത്തൂറ്റ് എംഡി നൽകിയ ഹർജി പരിഗണിച്ചാണ് ഇന്ന് ഒത്ത് തീർപ്പ് ചർച്ച നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് മാനേജ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി നഷ്ടത്തിലായതിനാലാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. സമരം മൂലം കേരളത്തിലെ 43 ശാഖകള്‍ അടച്ചുപൂട്ടിയെന്നും മുത്തൂറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജീവനക്കാർ യാത്രാവിവരങ്ങൾ പൊലീസിന് നൽകണമെന്നും തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. മുത്തൂറ്റ് ജീവനക്കാരുടെ ഹർജിയിലാണ് കോടതി നടപടി.
മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറെ കല്ലെറിഞ്ഞ കേസിൽ സിഐടിയു പ്രവർത്തകൻ അറസ്റ്റിലായിരുന്നു. 43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ മുതൽ സിഐടിയുവിൻറെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. ഇതിനിടെയാണ് കല്ലേറ് നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. കേരളത്തിൽ ഇപ്പോൾ തന്നെ 800 ജീവനക്കാർ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.
Story Highlights: Muthoot Finance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here