സുപ്രിം കോടതി ഉത്തരവ്; ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു

163 ദിവസങ്ങൾക്കു ശേഷം ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച് ടെലികോം സേവനദാതാക്കൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൻ്റർനെറ്റ് മൗലികാവകാശമാണെന്നും സേവനങ്ങൾ പുനസ്ഥാപിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് നിർദ്ദേശം.
ഈ മാസം പത്തിനാണ് കശ്മീരിലെ ഇൻ്റർനെറ്റ് നിയന്ത്രണങ്ങളുടെ പേരിൽ സുപ്രിം കോടതി കേന്ദ്രത്തെ വിമർശിച്ചത്. ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട കോടതി സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കി. ഇൻ്റർനെറ്റ് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ലംഘനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. നിരോധനം പുനപരിശോധിക്കാനായി ഒരു സമിതിക്ക് രൂപം നൽകണം. ഓരോ ഏഴ് ദിവസം കൂടുമ്പോഴും നിയന്ത്രണങ്ങൾ അവലോകനം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിൽ ഇന്ത്യ ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. കശ്മീരിൽ ഇൻ്റർനെറ്റ് ബന്ധം പുനസ്ഥാപിച്ചുവെന്നും സ്ഥിതിഗതികൾ സമാധാനപരമാണെന്നും നേരത്തെ കേന്ദ്ര സർക്കാർ അവകാശപ്പെട്ടുവെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ചില ലാൻഡ്ഫോണുകളും മൊബൈൽ ഫോണുകളും പ്രവർത്തനം പുനരാരംഭിച്ചിരുന്നു. അപ്പോഴും ഇൻ്റർനെറ്റ് സംവിധാനം അവിടെ പുനസ്ഥാപിരുന്നില്ല. തുടർന്നാണ് കോടതി ഇടപെട്ടത്.
ഇതിനിടെ കശ്മീർ ജനതയാകമാനം വാട്സപ്പിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയും ഉണ്ടായി. 120 ദിവസത്തിനു മുകളിൽ ഒരു അക്കൗണ്ട് പ്രവർത്തനരഹിതമായാൽ ആ അകൗണ്ട് വാട്സപ്പ് സസ്പൻഡ് ചെയ്യും. അതുകൊണ്ട് തന്നെ കശ്മീർ ജനതയുടെ വാട്സപ്പ് അക്കൗണ്ടുകളെല്ലാം തന്നെ ഇപ്പോൾ മരവിപ്പിച്ച നിലയിലാണ്. ഡിസംബർ ആദ്യ വാരം മുതൽക്കു തന്നെ അവരുടെ വാട്സപ്പ് അക്കൗണ്ടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. 10 കമ്പ്യൂട്ടറുകൾ മാത്രമുള്ള ഒരു സർക്കാർ സംവിധാനത്തിലാണ് മാധ്യമപ്രവർത്തകർ തങ്ങളുടെ റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നത്.
Story Highlights: Supreme Court, Internrt, Jammu Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here