അഞ്ചുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നാളെ രാവിലെ എട്ടിന് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണവും മന്ത്രി കെ കെ ശൈലജ അഭ്യര്‍ത്ഥിച്ചു. അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നല്‍കുകയും ചെയ്യുകയാണ് പരിപാടി. സംസ്ഥാനത്തെ അഞ്ചു വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്ക് ജനുവരി 19ന് പോളിയോ വാക്‌സിന്‍ നല്‍ക്കുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ ഈ ദിവസം രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പോളിയോ ബൂത്തുകളിലൂടെ പോളിയോ വാക്‌സിന്‍ വിതരണം ചെയ്യും. റെയില്‍വേ സേറ്റഷനുകളുള്‍പ്പെടെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ പോളിയോ വാക്‌സിന്‍ നല്‍കും. മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗപ്രതിരോധ ചികിത്സാപട്ടികപ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കണം. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ വാക്‌സിന്‍ നല്‍കണം. പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുളള ദിവസങ്ങളില്‍ അവരുടെ വീടുകളില്‍ ചെന്ന് വോളണ്ടിയര്‍മാര്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനുളള സജ്ജീകരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 24,50,477 അഞ്ചു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് പോളിയോ തുളളി മരുന്നു നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്‌സിനേഷന്‍ ബൂത്തുകളും (ഒരു ബൂത്തിന് രണ്ടു പരിശീലനം ലഭിച്ച വാക്‌സിനേറ്റര്‍) കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്‍കി തെരഞ്ഞെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here