പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കും
പഞ്ചാബിന് പിന്നാലെ വെള്ളിയാഴ്ച്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ രാജസ്ഥാനും പ്രമേയമവതരിപ്പിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കണമെന്ന് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു.
പ്രമേയം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യത്തേതായി പഞ്ചാബ്. ഇക്കഴിഞ്ഞ 17 ന് പഞ്ചാബ് പ്രമേയം പാസാക്കി. ജനുവരി 24 വെള്ളിയാഴ്ച്ച രാജസ്ഥാന്‍ നിയമസഭയില്‍ പ്രമേയമവതരിപ്പിക്കും. മധ്യപ്രദേശും ചത്തീസ്ഗഡും ഉടന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കും. പ്രതിപക്ഷ ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
അതേസമയം പൗരത്വ നിയമത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ രംഗത്തെത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമം ഭരണഘടനാ പരമെന്ന് സുപ്രിംകോടതി പറഞ്ഞാല്‍ നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്ന പ്രസ്താവന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തിരുത്തി. പ്രസ്താവന വളച്ചൊടിച്ചതാണെന്നും നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. പ്രസ്താവനക്കെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here