‘പന്തീരാങ്കാവ് കേസിലെ ഇടപെടൽ മനുഷ്യാവകാശ പ്രശ്‌നമായതിനാൽ’: ചെന്നിത്തല
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളുടെ വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിലെത്തിയ ചെന്നിത്തല ബന്ധുക്കളെ കണ്ട് കേസിന്റെ വിശദാംശങ്ങൾ തിരക്കി. എൻഐഎ സമർപ്പിച്ച പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സന്ദർശനം. മനുഷ്യാവകാശ പ്രശ്‌നമായതിനാലാണ് കേസിൽ ഇടപെടുന്നതെന്ന് ചെന്നിത്തല.
Read Also: പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ; പ്രതിപക്ഷ നേതാവ് പ്രതികളുടെ വീടുകൾ സന്ദർശിക്കും
നിയമസഭയിൽ കേസ് വീണ്ടും ഉന്നയിക്കും. യുഎപിഎ ചുമത്തിയ എല്ലാ കേസുകളും എൻഐഎ ഏറ്റെടുക്കാറില്ല. എന്നാൽ ഈ കേസിൽ ഇങ്ങനെ സംഭവിച്ചത് സർക്കാർ ഇടപെടൽ മൂലമാണ്. പ്രതികൾക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിലെന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതാവ്.
അതേസമയം, ഏഴ് ദിവസത്തെ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയിൽ ഇന്ന് പ്രത്യേക കോടതി വിധി പറയും. കോഴിക്കോട് പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തിൽ കേസിൽ ഏത് തരത്തിലുള്ള ഇടപെടലാണ് വേണ്ടെതെന്ന കാര്യത്തിൽ തീരുമാനം എടുക്കും. അലനും താഹക്കുംമേൽ യുഎപിഎ ചുമത്തിയതിന് യുഡിഎഫ് തുടക്കം മുതൽ എതിരായിരുന്നു. മതിയായ തെളിവുകൾ ഇല്ലാതെ ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാൻ അവില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫ്. കഴിഞ്ഞ നിയസഭാ കാലയളവിൽ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തികഞ്ഞ ആത്മവിശ്വാസത്തിൽ അലനും താഹയും കോടതി വളപ്പിൽ വച്ച് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് യുഡിഎഫ് ഈ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ കഴിഞ്ഞ ദിവസം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here