ഹിന്ദു പൊലീസുകാരെ ആവശ്യപ്പെട്ട സംഭവം; വിവാദ ഭാഗം ഒഴിവാക്കി പുതിയ കത്ത് നൽകി

ക്രമസമാധാന പാലനത്തിന് ഹിന്ദു പൊലീസിനെ ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ എം ജി ജഗദീഷ്. എല്ലാ വർഷവും ഇത്തരത്തിലാണ് കത്ത് നൽകാറുള്ളതെന്നും വിവാദ ഭാഗം ഒഴിവാക്കി പുതിയ കത്ത് നൽകിയിട്ടുണ്ടെന്നും അസി. കമ്മീഷണർ പറഞ്ഞു.
വൈറ്റില ശിവസുബ്രമണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗതാഗതം നിയന്ത്രിക്കാനും ക്രമസമാധാനപാലനത്തിനും ഹിന്ദുക്കളായ പൊലീസുകാരെ നൽകണമെന്നാണ് തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മീഷണർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി എട്ടിനാണ് ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം നടക്കുന്നത്. ഹിന്ദുക്കളായ പൊലീസ് എന്ന് കത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ഗതാഗതം തിരക്ക് കൂടുതലാണെന്നും ക്രമസമാധാനത്തിന് ഹിന്ദുക്കളായ പൊലീസുകാരേയും വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും വിട്ട് നൽകണമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്.
read also: ‘ക്രമസമാധാനപാലനത്തിന് ഹിന്ദു പൊലീസിനെ വേണം’; വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം
കത്ത് വിവാദമായതിന് പിന്നാലെ ദേവസ്വം അസി. കമ്മീഷണർക്കെതിരെ പൊലീസ് അസോസിയേഷൻ അടക്കം രംഗത്തുവന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here