ആതിരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം അപലപനീയം; വനിതാ കമ്മീഷൻ പിന്തുണ നൽകുമെന്ന് എം സി ജോസഫൈൻ
എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള സെമിനാറിനെ എതിർത്ത് രംഗത്തെത്തിയ യുവതിക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ. ആതിരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. ആതിരയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസഫൈൻ.
സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പൊലീസിൽ നിന്ന് റിപ്പോർട്ട് തേടും. എതിർപ്പ് പ്രകടിപ്പിക്കാൻ ആതിര കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ജോസഫൈൻ വ്യക്തമാക്കി.
read also: ക്ഷേത്രത്തിലെ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പ്രതിഷേധം: സംഘാടകർക്ക് എതിരെ കേസെടുത്ത് പൊലീസ്
അതേസമയം തനിക്ക് നേരെ സമൂഹമാധ്യമങ്ങളിലുണ്ടായ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആതിര മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി താൻ താമസിക്കുന്ന വനിതാ ഹോസ്റ്റലിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടിയിലുണ്ടായ ചില പരാമർശങ്ങൾ കേട്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ല. അതിനാലാണ് സ്വമേധയാ വേദിയിലേക്ക് ചെന്നത്. വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. എന്നാൽ പ്രതികരണം രൂക്ഷമായിരുന്നുവെന്നും ആതിര കൂട്ടിച്ചേർത്തു.
story highlights- citizenship amendment act, m c josephine, athira
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here