വളർത്തു പട്ടി പാസ്പോർട്ട് കടിച്ചു കീറി; കൊറോണ ബാധയിൽ നിന്ന് യുവതി രക്ഷപ്പെട്ടത് നാടകീയമായി

ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ ഇതിനോടകം 80 പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. വന്മതിൽ അടക്കുകയും പലയിടത്തും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ കൊറോണ വൈറസിൽ നിന്ന് നാടകീയമായി രക്ഷപ്പെട്ട യുവതിയുടെ കുറിപ്പ് വൈറലാവുകയാണ്.
തായ്‌വാൻ സ്വദേശിനിയായ യുവതിക്ക് കൊറോണ എന്താണെന്നോ അസുഖം എത്രത്തോളം ഗുരുതരമാണെന്നോ അറിവുണ്ടായിരുന്നില്ല. ഇവർ വുഹാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. നഗരത്തിൽ അടിയന്തിരാവസ്ഥ നിലനിൽക്കുകയാണ്. യുവതി വുഹാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ പൂർത്തിയാക്കി പാസ്പോർട്ട് നോക്കുമ്പോഴാണ് പണി കിട്ടിയ കാര്യം മനസ്സിലാക്കിയത്.
യുവതി പുറത്ത് പോയി തിരിച്ചു വന്നപ്പോൾ തൻ്റെ വളർത്തു പട്ടി പാസ്പോർട്ട് കടിച്ചു മുറിച്ച് കഷണങ്ങളാക്കിയ ദൃശ്യമാണ് കണ്ടത്. ഇതോടെ യാത്ര മുടങ്ങി. തൻ്റെ പട്ടിയോട് ദേഷ്യം തോന്നിയ അവർ ഫേസ്ബുക്കിൽ സംഭവത്തെപ്പറ്റി പോസ്റ്റിടുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം കൊറോണ വാർത്തകൾ യുവതി അറിയുകയും അസുഖത്തിൻ്റെ ഗൗരവം മനസ്സിലാക്കുകയും ചെയ്തു. ഇതോടെ താൻ രക്ഷപ്പെട്ടത് പട്ടി പാസ്പോർട്ട് കടിച്ചു മുറിച്ചതു കൊണ്ടാണെന്ന് യുവതിക്ക് മനസ്സിലായി.
ചൈനയിൽ നിന്ന് ഞെട്ടിക്കുന്ന വാർത്തകളാണ് കൊറോണയുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. ഗരങ്ങൾ ഇറങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരത്തുകൾ വിജനമാണ്. വന്മതിൽ അടച്ചു. പലയിടത്തും പൊതുഗതാഗതം നിര്‍ത്തിവച്ചു. ഓഫീസുകളും സ്കൂളുകളും അടക്കമുള്ള സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു.
കഴിഞ്ഞ ഡിസംബര്‍ 31നാണ് ഈ അജ്ഞാത വൈറസിനെ കുറിച്ച് ചൈനീസ് അധികൃതര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ വൈറസ് വലിയ അപകടകാരിയായി മാറിയേക്കാം എന്ന് സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Story Highlights: Corona Virus, Passport, Pet Dog, China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here