കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
കൊറോണ വൈറസ് പടരുന്ന ചൈനയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മടങ്ങിയെത്തുന്നവരെ ഹരിയാനയിലെ സൈനിക ക്യാമ്പിൽ നിരീക്ഷിക്കും. ഡോക്ടർമാർ അടക്കമുള്ള സംഘമാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ചൈനയിലേക്ക് പുറപ്പെട്ടത്.
എയർഇന്ത്യയുടെ ബി 747 വിമാനമാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യാത്ര തിരിച്ചത്. 5 അംഗ മെഡിക്കൽ സംഘം വിമാനത്തിൽ ഉണ്ട്. മെഡിക്കൽ സംഘത്തിലെ രണ്ടു പേർ മലയാളി നഴ്‌സുമാരാണ്. മടങ്ങിയെത്തുന്നവരെ എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസ് സംഘവും വിമാനത്താവളത്തിൽ പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ ഡൽഹി കൺന്റൊൺമെന്റെ ബേസ് ആശുപത്രിയിലേക്ക് മാറ്റും.
മറ്റുള്ളവരെ 14 ദിവസം ഹരിയാനയിലെ മനേവർ സൈനിക ക്യാമ്പിലാകും നിരീക്ഷിക്കുക. കൂടാതെ ഐറ്റിബിപി ഡൽഹി ചവലയിലെ ക്യാമ്പിൽ മടങ്ങിയെത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കും. പുലർച്ചെ രണ്ടു മണിക്കാണ് എയർ ഇന്ത്യ ചൈനയിൽ നിന്ന് തിരികെയെത്തുക. അതേസമയം, ഹ്യൂബൈ പ്രവിശ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാളെയാകും നാട്ടിൽ എത്തിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here