കൊറോണ വൈറസ് ; ഓസ്‌ട്രേലിയന്‍ പൗരന്മാരെ ക്രിസ്തുമസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റും
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നുള്ള നൂറുകണക്കിന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ ക്രിസ്തുമസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റാനൊരുങ്ങുന്നു. വുഹാനില്‍ നിന്നൊഴിപ്പിക്കുന്നവരെ രണ്ടാഴ്ചക്കാലയളവിലേക്ക് ഓസ്‌ട്രേലിയയുടെ വിദൂര ദ്വീപായ ക്രിസ്തുമസ് ഐലന്റിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.
ചാര്‍ട്ടേഡ് വിമാനം വഴി വുഹാനില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തിക്കുന്ന ആളുകളെ നേരിട്ട് ക്രിസ്തുമസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റാനാണ് പദ്ധതി. കുട്ടികളുള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് വിവരം. വുഹാനില്‍ നിന്ന് ആദ്യം പുറപ്പെടുന്ന വിമാനത്തില്‍ 89 കുട്ടികളുള്‍പ്പെടെ 243 ഓസ്‌ട്രേലിയന്‍ പൗരന്മാരാണുള്ളത്. വുഹാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനവും ഈ ആഴ്ച തന്നെ പുറപ്പെടും. എളുപ്പത്തില്‍ രോഗം പടരാനിടയുള്ളവരെയാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റുകയെന്ന് വിദേശകാര്യമന്ത്രി മാരിസ് പെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിലുള്ളവരോട് മാസ്‌ക് ധരിക്കാനും സുരക്ഷയുടെ ഭാഗമായുള്ള വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദേശമുണ്ട്. വിമാനത്തിലുള്ളവര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യത്തിലും കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടിവ് അലന്‍ ജോയ്‌സ് പറഞ്ഞു. അതേസമയം, വുഹാനില്‍ നിന്നെത്തുന്നവരെ ക്രിസ്തുമസ് ദ്വീപിലേക്ക് മാറ്റുന്നതിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. പ്രതിഷേധ സൂചകമായി പലരും വുഹാനില്‍ തന്നെ തുടരാനുള്ള തീരുമാനവും മുന്‍പ് അറിയിച്ചിരുന്നു.
Story Highlights- Corona virus, Australian citizens, Christmas Island refugee camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here