ജെസിബി കൊണ്ട് യുവാവിനെ അടിച്ച് കൊന്ന സംഭവം: പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി
കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ അടിച്ച് കൊന്ന സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നു പരോക്ഷമായി സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍
പൊലീസ് യഥാസമയം ഇടപെടാതെ ഗുരുതരമായ വീഴ്ച വരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി എം വിന്‍സെന്റാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് ഊര്‍ജിതമായി ഇടപെട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തു ദിവസം കഴിഞ്ഞിട്ടും നെടുമങ്ങാട് ഡിവൈഎസ്പി എന്ത്‌കൊണ്ട് റിപ്പോര്‍ട്ട് നല്‍കിയില്ലെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തേനെയെന്നും മാഫിയ സംഘങ്ങള്‍ക്ക് ഇടത് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്രം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി.
Story Highlights: Kattakada murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here