കൊറോണ: അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനം

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. കേരള-കർണാടക അതിർത്തിയായ മൂലഹള്ളയിലും തമിഴ്നാട് അതിർത്തിയിലുമാണ് പരിശോധന. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. കോഴിക്കോട് – മൈസൂർ ദേശീയ പാതയിലെ മൂലഹള്ള ചെക് പോസ്റ്റിൽ ഇന്നും ശക്തമായ പരിശോധന തുടരുകയാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ബസുകൾ ഉൾപ്പടെ മുഴുവൻ വാഹനങ്ങളും തടഞ്ഞു നിർത്തി നോൺ കോൺണ്ടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ് യാത്രക്കാർക്ക് പനി ഉണ്ടോ എന്ന് പരിശോധിക്കുന്നത്.
പനിയോ മറ്റു ലക്ഷണങ്ങളോ ഉളളവർ ഏറ്റവും അടുത്ത ആശുപത്രിയിൽ ചികിത്സ തേടണമെന്ന നിർദ്ദേശവും നൽകുന്നുണ്ട്. കേരളത്തിൽ കൊറോണ ബാധ കൂടുതൽ സ്ഥീരികരിച്ച സാഹചര്യത്തിലാണ് കർണാടക ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്. രോഗ ബാധ കണ്ടെത്തിയാൽ ചികിൽസ നൽകാനായി അതിർത്തി ആശുപത്രികളിൽ പ്രത്യേക വാർഡുകളും കർണാടക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. തമിഴ്നാട് അതിർത്തിയായ ബന്ദിപ്പൂരിലും പാട്ടവയലിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം, രോഗബാധിത മേഖലകളില്‍ നിന്നെത്തിയ2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും, 2155 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. നേരത്തെ, കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
Story Highlights: Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here