മലപ്പുറത്ത് രണ്ട് പേർക്ക് എതിരെ ആർഎസ്എസ് പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണം

മലപ്പുറം വള്ളിക്കുന്നിൽ ലീഗ് പ്രവർത്തകനടക്കം രണ്ട് പേർക്കെതിരെ ആർഎസ്എസ് പ്രവർത്തകർ ആൾക്കൂട്ട ആക്രമണം നടത്തിയതായി ആരോപണം. സംഭവത്തിൽ ഗുരുതര പരുക്കേറ്റ ശറഫുദ്ദീൻ, നവാസ് എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാചകത്തൊഴിലാളിയായ ശറഫുദ്ദീൻ തന്റെ ജോലിക്കാരൻ നവാസിനെ മറ്റൊരു സുഹൃത്തിന്റെ അടുത്തെത്തിക്കാൻ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ ബൈക്കിൽ പോയതായിരുന്നു. ഈ സമയം പ്രദേശത്ത് പരിശീലനം നടത്തിയിരുന്ന ആർഎസ്എസ് പ്രവർത്തകർ ഇരുവരെയും ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.
ഇരുട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയുമായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സഹോദരനെ വിവരമറിയിക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിച്ചുവെന്നും പണം അപഹരിച്ചുവെന്നും ആരോപണമുണ്ട്. തലപൊട്ടി രക്തം വാർന്ന ശറഫുദ്ദീനെ തെങ്ങിൽ കെട്ടി ക്രൂരമർദനം തുടർന്നു. മോഷ്ടാക്കൾ എന്ന് ആരോപിച്ചായിരുന്നു മർദനം.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. തെങ്ങിലെ കെട്ടഴിച്ച ശേഷം പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിച്ചതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here