പരസ്യ പ്രചാരണം അവസാനിച്ചു ; ഡല്‍ഹിയില്‍ ഭരണം നേടുമെന്ന് മൂന്ന് പാര്‍ട്ടികളും
ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ബിജെപിക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആം ആദ്മിക്കായി അരവിന്ദ് കേജ്‌രിവാളുമാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്ത് ഉണ്ടായത്. ഇതോടെ ദിവസങ്ങള്‍ നീണ്ട് നിന്ന ചൂട് പിടിച്ച രാഷ്ട്രീയ പ്രചാരണം ഇന്ന് ആറ് മണിയോടെയാണ് അവസാനിച്ചു. മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും കൊട്ടിക്കലാശം ആവേശമാക്കി.
ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ഹരിനഗര്‍,സീമാ പൂരി, സുല്‍ത്താന്‍പൂരി എന്നിവിടങ്ങളില്‍ പരസ്യ പ്രചാരണത്തിനായി രംഗത്തിറങ്ങി. മറ്റ് കേന്ദ്രമന്ത്രിമാരും മണ്ഡലങ്ങളില്‍ സജീവമായിരുന്നു. ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ വിധാന്‍സഭ മേഖലകളിലായിരുന്നു പരസ്യപ്രചരണം. എന്നാല്‍ പ്രമുഖന്മരാരും കോണ്‍ഗ്രസിനായി കൊട്ടിക്കലാശത്തില്‍ പങ്കെടുത്തില്ല. അയോധ്യയില്‍ രാമക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിച്ചതും, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം, ഷഹീന്‍ ബാഗ് തുടങ്ങിയവയായിരുന്നു ബിജെപിയുടെ ഒടുവിലത്തെ പ്രചാരണ വിഷയങ്ങള്‍. ക്ഷേമ പദ്ധതികളുടെ നേട്ടം പ്രചാരണ ആയുധമാക്കിയാണ് ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിച്ചത്. ത്രികോണ മത്സരത്തിലേക്ക് എത്തിയെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഭരണം നേടുമെന്ന് പരസ്യ പ്രചാരണത്തിന്റെ അവസാനദിവസം മൂന്ന് പാര്‍ട്ടികളും അവകാശപ്പെട്ടു. നാളെത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 11 നാണ് ഫലം പ്രഖ്യാപിക്കുക.
Story Highlights- campaign, Delhi assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here