ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടതിനെ എതിർത്ത് സംസ്ഥാന സർക്കാർ
ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടതിനെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിടാനാകില്ല. വിശാലബെഞ്ചിന്റെ വിധി ശബരിമല പുനഃപരിശോധനാ ഹർജികൾക്ക് ബാധകമാകരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. വിശാല ബെഞ്ചിന്റെ തീരുമാനം പുനഃപരിശോധനാ ബെഞ്ചിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി.
പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ചോദ്യങ്ങൾ ഉന്നയിച്ച് വിശാല ബെഞ്ചിന് അയക്കാൻ കഴിയുമോയെന്ന വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രിംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച്. ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ടതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എതിർത്തു. പ്രധാന വിധിയിലെ തെറ്റ് തിരുത്താനാണ് പുനഃപരിശോധന.
വിശാലബെഞ്ചിന്റെ വിധി പുനഃപരിശോധനാ ഹർജികളിലെ തീർപ്പിനെ ബാധിക്കും. അത് അനുവദിക്കാനാകില്ല. പുനഃപരിശോധനാ ഹർജികളിലെയും വിശാലബെഞ്ചിന് വിടുന്നതിലെയും നടപടികൾ വ്യത്യസ്തമാണ്. വിശാലാബെഞ്ചിന്റെ തീരുമാനത്തിന് അനുസരിച്ചല്ല പുനഃപരിശാധന ഹർജികൾ തീർപ്പാക്കേണ്ടതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും ഇന്ദിരാ ജയ്സിംഗും ശ്യാം ദിവാനും രാകേഷ് ദ്വിവേദിയും വിശാല ബെഞ്ചിന് വിട്ട നടപടിയെ എതിർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here