നിർഭയ കേസ്; പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം ഡൽഹി കോടതി തള്ളി
നിർഭയ കേസിൽ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. ഹർജി അനവസരത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നിർഭയ കേസ് പ്രതികൾക്ക് നിയമപരിഹാരം തേടാൻ ഒരാഴ്ച സമയം ഡൽഹി ഹൈക്കോടതി ബുധനാഴ്ച അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം അനവസരത്തിലുള്ളതാണെന്ന് പട്യാല ഹൗസ് കോടതി വിലയിരുത്തി.
ഒരു കോടതിയിലും ഒരു പ്രതികളുടെയും ഹർജികൾ നിലവിലില്ല. അതിനാൽ മരണവാറന്റ് കോടതിക്ക് പുറപ്പെടുവിക്കാമെന്ന സർക്കാർ അഭിഭാഷകന്റെ വാദം അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ അംഗീകരിച്ചില്ല. പവൻകുമാർ ഗുപ്തയ്ക്ക് ദയാഹർജി നൽകാൻ അവസരമുണ്ട് എന്നാൽ, പ്രതി ദയാഹർജി സമർപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു. അർധ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരണവാറന്റ് നൽകാനാകില്ല. ഉചിതമായ സമയത്ത് വീണ്ടും സമീപിക്കാനും നിർദേശിച്ചു.
അതേസമയം, മരണവാറന്റ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി നടപടി റദ്ദ് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ച്, ചൊവ്വാഴ്ച വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
Story highlight: Nirbhaya case, Tihar Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here