ആലപ്പുഴയിലെ ഓങ്കോളജി പാർക്ക്; യാഥാർത്ഥ്യമാകുന്നതോടെ കാൻസർ രോഗ മരുന്നുകൾക്ക് കൂടുതൽ വില കുറയും

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് ആലപ്പുഴയിലെ ഓങ്കോളജി പാർക്ക്. ആരോഗ്യമേഖലയിൽ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയേക്കാവുന്ന ഓങ്കോളജി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ കാൻസർ രോഗ മരുന്നുകൾക്ക് കൂടുതൽ വില കുറയും. കേരള സ്റ്റേറ്റ് ഡഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനു കീഴിലാണ് 100 കോടി മുതൽ മുടക്കുളള പദ്ധതി വരുന്നത്.
ധനമന്ത്രി തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് ആലപ്പുഴയിലെ ഒങ്കോളജി പാർക്ക്. അതും സർക്കാർ ആശുപത്രികൾക്ക് ആവശ്യമായതിൽ ഭൂരിഭാഗം മരുന്നുകളും നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിനു കീഴിലാണ് ഓങ്കോളജി പാർക്ക് വരുന്നത്. കലവൂരിൽ സഹകരണ വകുപ്പിനു കൈവശമുളള 6.4 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കും. ഇതുസബന്ധിച്ച ധാരണകളായിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നതിനാൽ നീക്കങ്ങൾ വേഗത്തിലാണ്. നിലവിലുളള പ്ലാന്റുമായി ബന്ധമില്ലാത്ത തരത്തിലാകും നിർമ്മാണം. ബജറ്റ് അവതരണത്തിന് പിന്നാലെ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, i v ഫ്ലൂയിഡ് ഇഞ്ചക്ഷൻ മരുന്നുകളുടെ ഉൽപാദനം ഡിസംബറോടെ ഇവിടെ തുടങ്ങും. ഇതിനായി 13 കോടി രൂപ വിലവരുന്ന ജർമ്മൻ നിർമ്മിതി യന്ത്രങ്ങൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. ഇറക്കുമതിയിൽ സർക്കാർ ജിഎസ്‌ടി ഇളവിനുളള വഴിതേടുന്നുണ്ട്.
Story Highlights: Alappuzha Oncology Park, State Budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here