മരട് ഫ്ലാറ്റ് പൊളിക്കൽ; സമീപവാസികൾക്ക് നഷ്ടപരിഹാരം നൽകാതെ നഗരസഭ
മരടിൽ പൊളിച്ച ഫ്‌ളാറ്റുകളുടെ സമീപവാസികൾക്ക് ഇതുവരെ നഷ്ടപരിഹാരം നൽകാതെ നഗരസഭ. സ്വന്തം കയ്യിൽ നിന്നും പണം ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തി താമസമാക്കേണ്ട ഗതികേടിലാണ് പലരും. അധികൃതർ വാക്കുപാലിച്ചില്ലെന്ന് നാട്ടുകാർ 24 നോട് പറഞ്ഞു.
മരടിൽ തീരദേശ നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പൊളിച്ചു നീക്കി ഒരു മാസം കഴിഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയിലാണ് സമീപവാസികൾ. അറ്റകുറ്റപ്പണികൾക്കായുള്ള നടപടികൾ എത്രയും വേഗം നടപ്പിലാക്കാമെന്നായിരുന്നു നഗരസഭയുടെ വാഗ്ദാനം. എന്നാൽ ഫ്ലാറ്റ് പൊളിച്ച് ഒരുമാസം കഴിഞ്ഞിട്ടും ഇത് നടപ്പിലായിട്ടില്ല. അതുകൊണ്ടു തന്നെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്ത ഗതികേടിലാണ് സമീപത്തെ വീട്ടുകാർ. വീടുകളുടെ അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും അധികാരികൾ വാക്ക് പാലിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. വീടുകളിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം കൊണ്ട് പലരും സ്വന്തം പണം മുടക്കിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
നഗരസഭയിൽ നിന്ന് നിർദേശം ലഭിക്കാത്തതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടത്തി കൊടുക്കാത്തതെന്ന് ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീൽസ് ജീവനക്കാർ പറയുന്നു. രണ്ട് ദിവസത്തിനകം അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് നഗരസഭ പറയുന്നുവെങ്കിലും വ്യക്തമായ നിർദേശം ലഭിക്കാത്തതിനാൽ പല കുടുംബങ്ങളുടെയും തിരിച്ചു വരവ് അനിശ്ചിതത്വത്തിലാണ്.
ജനുവരി 11, 12 തിയ്യതികളിലായാണ് മരട് ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത്. ആദ്യം ആൽഫാ സെറീനും, എച്ച്ടുഓയുമാണ് പൊളിച്ചു നീക്കിയത്. രണ്ടാം ദിവസമാണ് ജെയിൻ കോറലും, ഗോൾഡൻ കായലോരവും പൊളിച്ചു നീക്കിയത്.
Story Highlights: Maradu Flat Demolition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here