അണ്ടർ-19 ലോകകപ്പ്: ബംഗ്ലാദേശ് വിജയത്തിൽ വസിം ജാഫറിനുള്ള പങ്ക്
അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശിനായിരുന്നു കിരീടം. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ലഭിക്കുന്ന ഐസിസി കിരീടം. ടൂർണമെൻ്റ് ഫേവരിറ്റുകളും കരുത്തരുമായ ഇന്ത്യയെ ആധികാരികമായി ബംഗ്ലാദേശ് തോല്പിച്ചു. ബംഗ്ലാദേശിൻ്റെ ഈ ജയത്തിനു പിന്നിൽ ഒരു ഇന്ത്യക്കാരനും പങ്കുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ബാറ്റിംഗ് റെക്കോർഡുകളൊക്കെ പഴങ്കഥയാക്കിക്കൊണ്ടിരിക്കുന്ന വസിം ജാഫർ ബംഗ്ലാദേശിൻ്റെ ഈ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ അക്ബർ അലി ഉൾപ്പെടെ ഈ അണ്ടർ-19 ടീമിലെ പല കളിക്കാരും ജാഫറിൻ്റെ ശിഷ്യന്മാരായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കീഴിലുള്ള അക്കാദമിയില്‍ ബാറ്റിംഗ് പരിശീലകനായിരുന്ന ജാഫറാണ് ഈ കളിക്കാരെ രാകി മിനുക്കിയത്. ഫൈനലിൽ ക്ഷമയോടെ ക്രീസിൽ നിന്ന്, പുറത്താവാതെ 43 റൺസെടുത്ത് ബംഗ്ലാദേശിനെ കിരീടത്തിലെത്തിച്ചത് ക്യാപ്റ്റൻ അക്ബർ അലിയായിരുന്നു. ബംഗ്ലാദേശ് സീനിയർ കളിക്കാരിൽ പോലും കണ്ടിട്ടില്ലാത്ത ഏകാഗ്രതയും നിശ്ചയദാർഢ്യവും ക്ഷമയും അക്ബർ അലി കാഴ്ച വെച്ചപ്പോൾ അത് ലഭിച്ചത് ജാഫറിൽ നിന്നായിരുന്നു അയാൾക്ക് ലഭിച്ചത്. മത്സരത്തിലെ താരവും അക്ബർ അലി ആയിരുന്നു.
അക്ബർ അലി കൂടാതെ ഷഹാദത് ഹൊസൈൻ, നൗറോസ് നബീൽ തുടങ്ങിയ കളിക്കാരും ജാഫറിനു കീഴിൽ പരിശീലിച്ചവരാണ്. “അക്ബർ അലി അണ്ടർ-14, അണ്ടർ-16 ടീമുകളെ നയിച്ചിട്ടുണ്ട്. നല്ല ക്യാപ്റ്റനാണ്. ഫൈനലിൽ ഇന്ത്യക്കു തന്നെയായിരുന്നു മേൽക്കൈ. പക്ഷേ, ബംഗ്ലാദേശ് ഇന്ത്യയെ തരിപ്പണമാക്കിക്കളഞ്ഞു.” വസിം ജാഫർ പറഞ്ഞു.
ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ബംഗ്ലാദേശിന്റെ വിജയം.
Story Highlights: Wasim Jaffer, U-19 World Cup, Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here