അമേരിക്കയിൽ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; സ്വയം വെടിവച്ച് അക്രമി മരിച്ചു

അമേരിക്കയിലെ വിസ്‌കോൺസിനിലെ മിൽവാക്കിയിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കോർപറേറ്റ് ഓഫീസുകളും മദ്യനിർമാണശാലയും ഉൾപ്പെടുന്ന മോൾസൺ കോഴ്‌സ് സമുച്ചയത്തിലായിരുന്നു വെടിവയ്പ്. അക്രമി പിന്നീട് സ്വയം വെടിവച്ച് മരിച്ചു. മോൾസൺ കോഴ്‌സ് സമുച്ചയത്തിലുള്ള മദ്യനിർമാണശാലയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടവർ. ഇവർക്കൊപ്പം ജോലി ചെയ്യുന്ന മിൽവാക്കി സ്വദേശിയായ 51കാരനാണ് വെടിവച്ചതെന്നും ഇയാൾ പിന്നീട് സ്വയം വെടിവച്ച് മരിച്ചെന്നും പൊലീസ് അറിയിച്ചു. അക്രമത്തെത്തുടർന്ന് മദ്യനിർമാണശാല താത്കാലികമായി അടച്ചിട്ടു.
Read Also: ഇറാൻ ഉപരാഷ്ട്രപതിക്ക് കൊറോണ വൈറസ് ബാധ
ദുരന്തത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം എപ്പോഴുമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. മോൾസൺ കോഴ്‌സ് സമുച്ചയത്തിലെ ജീവനക്കാരുടെ ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ ദിനമാണിതെന്ന് മിൽവാക്കി മേയർ ടോം ബാരറ്റ് പറഞ്ഞു. അഞ്ച് പേരും നമ്മളെ പോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം എത്രയും നേരത്തെ അവരവരുടെ കുടുംബങ്ങളിൽ മടങ്ങിയെത്തണം എന്നായിരിക്കും അവരും ആഗ്രഹിച്ചിട്ടുണ്ടാവുക. ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും ടോം ബാരറ്റ് പറഞ്ഞു.
കോർപറേറ്റ് ഓഫീസുകളും മദ്യനിർമാണശാലയും ഉൾപ്പെടുന്ന വിശാലമായ ഒരു സമുച്ചയമാണ് മോൾസൺ കോഴ്‌സ്. ഈ സമുച്ചയത്തിൽ അറുന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്.
america gun shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here