ഷുഹൈബ് വധം: കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലപാട് അറിയിക്കാൻ കോടതി കഴിഞ്ഞതവണ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. സർക്കാരിന്റെ മറുപടിക്ക് ശേഷം മാതാപിതാക്കളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാമെന്നാണ് കോടതി നിലപാട്.
കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. കേസിൽ സമഗ്ര അന്വേഷണമുണ്ടായില്ലെന്നും ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവരുമായുള്ള അടുത്ത ബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് ഷുഹൈബിന്റെ മാതാപിതാക്കൾ സുപ്രിംകോടതിയെ സമീപിച്ചത്.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കഴിഞ്ഞതവണ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതിയിൽ മാതാപിതാക്കളുടെ ഹർജിയെ എതിർക്കാൻ അൻപത് ലക്ഷത്തിൽപ്പരം രൂപ അഭിഭാഷക ഫീസ് ഇനത്തിൽ സംസ്ഥാന സർക്കാർ ചെലവാക്കിയത് വിവാദമായിരുന്നു. അന്ന് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ തന്നെയാണ് സുപ്രിംകോടതിയിലും ഹാജരാകുന്നത്.
Story Highlights- Shuhaib Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here