സർക്കാർ വിരുദ്ധ പ്രവർത്തനം; ബംഗ്ലാദേശി വിദ്യാർത്ഥിയോട് ഇന്ത്യവിടാൻ ആഭ്യന്തര മന്ത്രാലയം
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ബംഗ്ലാദേശി വിദ്യാർത്ഥിയോട് ഇന്ത്യവിടാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വിശ്വ ഭാരതി സർവകലാശാലയിലെ ബിരുദ വിദ്യാർഥിനിയായ അഫ്സാര അനിക മീമിനാണ് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൊൽക്കത്തയിലെ വിദേശികളുടെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസാണ് അഫ്സാരയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പതിനഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദേശം.
ശാന്തിനികേതനിൽ ഡിസംബറിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചില ചിത്രങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ അഫ്‌സാരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല, അഫ്‌സാരയെ ‘ബംഗ്ലാദേശി തീവ്രവാദി’ എന്നും പലരും വിശേഷിപ്പിച്ചിരുന്നു.
എന്നാൽ ആഭ്യന്തരമന്ത്രാലയം അഫ്‌സാരയ്ക്ക് അയച്ച നോട്ടീസിൽ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിവരങ്ങൾ ഒന്നു പരാമർശിച്ചിട്ടില്ല. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും ഇത് വിസ ചട്ടപ്രകാരം നിയമലംഘനമാണെന്നുമാണ് നോട്ടീസിലുള്ളത്.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് മദ്രാസ് ഐഐടിയിലെ ജർമൻ വിദ്യാർത്ഥിക്കും ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.
Story highlight: Viswabharathy university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here