പാലാരിവട്ടം അഴിമതികേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലന്‍സ് സ്പെഷ്യല്‍ ഓഫീസ് രണ്ടില്‍ രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ മറുപടി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് വിജിലന്‍സ് നീങ്ങുമെന്നാണ് സൂചന.
ഇത് മൂന്നാം തവണയാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം മേല്‍പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്. ഈ മാസം 15ന് അദ്ദേഹത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. നേരത്തെ നല്‍കിയ മൊഴിയുടെ പരിശോധന കൂടിയായിരുന്നു അന്ന് നടന്നത്. രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലിലും ഇബ്രാഹിം കുഞ്ഞിന്റെ മൊഴി തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയതില്‍ പങ്കുണ്ടെന്നാണ് പ്രധാന ആരോപണം.
കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് എന്നിവര്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പണം മുന്‍കൂര്‍ നല്‍കിയതില്‍ തനിക്കു പങ്കില്ലെന്നും, ടി ഒ സൂരജാണ് കുറ്റക്കാരാനെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ നിലപാട്. വിജിലന്‍സിന്റെ പക്കലുള്ള രേഖകള്‍ ഇബ്രാഹിം കുഞ്ഞിന് എതിരാണ്.
മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട നിരവധി രേഖകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചു വീണ്ടും ചോദിച്ചറിയാനാണ് വിജിലന്‍സ് നീക്കം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന് പിന്നാലെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.
Story Highlights: v k ibrahim kunju, palarivattam bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here