കോവിഡ് 19: ചുംബനം ഒഴിവാക്കണമെന്ന് സ്വിസ് ആരോഗ്യമന്ത്രി
കോവിഡ് 19 (കൊറോണ) ബാധയുടെ പശ്ചാത്തലത്തിൽ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് സ്വിസ് ആരോഗ്യമന്ത്രി അലൈൻ ബെർസെറ്റ്. പരസ്പരം അഭിവാദ്യം ചെയ്യാനായി കവിളിൽ ചുംബിക്കുന്ന രീതി ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കുകയാണ് വൈറസ് വ്യാപനം തടയുന്നതിനുള്ള മികച്ച മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വിസ് ദിനപത്രത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കവിളിൽ ചുംബിച്ചാണ് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും എതിര്‍ ലിംഗത്തില്‍പ്പെട്ടവരുടെ കവിളിലാണ് ചുംബിക്കുന്നത്. ഇത് ഒഴിവാക്കണമെന്നാണ് ബെർസെറ്റ് നിർദ്ദേശിച്ചത്. അതേ സമയം ഹസ്തദാനം നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് സ്വിസ് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് കമ്മ്യൂണിക്കബിള്‍ ഡിസീസ് യൂണിറ്റ് മേധാവി ഡാനിയേല്‍ കോച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഹസ്തദാനം നല്‍കരുതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരാനും നിർദ്ദേശിച്ചിരുന്നു.
അതേ സമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. മലേഷ്യയില്‍ നിന്ന് ഫെബ്രുവരി 27 നാണ് യുവാവ് മടങ്ങിയെത്തിയത്. ആലപ്പുഴ വൈറോളജി ലാബിലയച്ച യുവാവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലവും നെഗറ്റീവാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തെ, മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തിരുവനന്തപുരത്ത് നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിയിരുന്നു. ഇറാനിലെ അസലൂരിലെ മുറിയിലാണ് തൊഴിലാളികളുള്ളത്. കോവിഡ് 19 ന്റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രങ്ങളാണ് ഇവർക്ക് തിരിച്ചടിയായത്. കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കുന്നതിനായി നോർക്കയെ ചുമതപ്പെടുത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷണം ലഭ്യമാക്കിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: No kissing please, we’re Swiss, minister urges over coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here