രോഗിയായ സ്ത്രീയെയും കുടുംബത്തെയും വീട്ടിൽ നിന്നിറക്കി ബാങ്കിന്റെ ക്രൂരത
രോഗിയായ സ്ത്രീയെയും കുടുംബത്തെയും വീട്ടിൽ നിന്നിറക്കി സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. ചെങ്ങന്നൂർ മുളക്കുഴയിലാണ് സംഭവം. ആറ് വയസുകാരിയും രോഗിയായ ഭാര്യയും അടങ്ങുന്ന പന്തുവള്ളിൽ അബുവിന്റെ കുടുംബമാണ് ബാങ്കിന്റെ ക്രൂര നടപടിക്ക് ഇരകളായത്. വീടിന്റെ കാർ പോർച്ചിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്.
ഐഒബി ബാങ്കിൽ നിന്ന് എടുത്ത ഏഴ് ലക്ഷം രൂപയുടെ ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലാണ് ബാങ്കിന്റെ നടപടി. ആറ് ദിവസങ്ങൾക്ക് മുൻപാണ് അബുവിനും കുടുംബത്തിനും എതിരെ കോടതി ഉത്തരവിന്റെ ബലത്തിൽ ബാങ്ക് മനുഷ്യത്വ രഹിതമായ നടപടിയെടുത്തത്. ബാങ്കിന്റെ ആവശ്യ പ്രകാരം പൊലീസെത്തി അബുവിനെയും രോഗിയായ ഭാര്യയെയും ആറ് വയസുകാരിയായ മകളെയും വലിച്ച് പുറത്തിട്ട് വീട് സീൽ ചെയ്തു. ആഹാരം ഉൾപ്പെടെ എടുത്തു കളഞ്ഞാണ് കുടുംബത്തെ പുറത്തിറക്കിയതെന്നാണ് പരാതി.
രോഗിയായ ഭാര്യയെയും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകളെയും സംരക്ഷിക്കാൻ വേറെ മാർഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് അബു. പൊലീസിനെ ഭയന്ന് രാത്രി ഉറങ്ങാതെ കരയുകയാണ് കുഞ്ഞെന്നും അബു പറയുന്നു. പ്രദേശത്തെ ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നേരത്തെ സംഭവം അറിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അബു സാക്ഷ്യപ്പെടുത്തുന്നു. നീതിക്കായി ഇനി ആരെ സമീപിക്കണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് അബുവും കുടുംബവും.
alappuzha, bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here