നിര്‍ഭയ കേസ് ; പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ജയില്‍ അധികൃതര്‍
നിര്‍ഭയ കേസിലെ എല്ലാ പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ആവശ്യത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം കേള്‍ക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി തീരുമാനിച്ചു. എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചു.
പ്രതി പവന്‍കുമാറിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി മണിക്കൂറുകള്‍ക്കകമാണ് പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തിഹാര്‍ ജയില്‍ അധികൃതര്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. എല്ലാ പ്രതികളുടെയും നിയമപരിഹാരം തേടാനുള്ള വഴി അവസാനിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദയാഹര്‍ജി തള്ളിയ വിവരം പവന്‍കുമാറിനെ അറിയിച്ചതായി തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു.
പ്രതികള്‍ക്ക് നോട്ടീസ് അയക്കാതെ തന്നെ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പ്രതികളുടെ ഭാഗം കേള്‍ക്കേണ്ടത് സ്വാഭാവിക നീതിയാണെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ നിലപാട് വ്യക്തമാക്കി. പ്രതികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. അതേസമയം, പ്രതികളുടെ ശാരീരിക മാനസിക അവസ്ഥ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
Story Highlights- Nirbhaya case, Prison officials, new death warrant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here