വനിതാ ടി-20 ലോകകപ്പ്: സിഡ്നിയിൽ മഴ തകർക്കുന്നു; ടോസ് വൈകും

വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ മഴ കളിക്കുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ സെമിയും ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ രണ്ടാം സെമിഫൈനലും നടക്കേണ്ട സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മഴ തകർത്തു പെയ്യുന്നത്. മഴയെത്തുടർന്ന് ഇതുവരെ ആദ്യ മത്സരത്തിൻ്റെ ടോസ് ഇടാൻ സാധിച്ചിട്ടില്ല. കളി നടന്നില്ലെങ്കിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ഇന്ത്യയും ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും ഫൈനലിൽ പ്രവേശിക്കും.
ശക്തമായ മഴയാണ് സിഡ്നിയിൽ. മഴ പെയ്താലും ചുരുങ്ങിയത് 10 ഓവറുകൾ വീതമുള്ള മത്സരം നടത്തണമെന്നാണ് ഐസിസിയുടെ പുതിയ നിയമം. അതുകൊണ്ട് തന്നെ എത്രയും വേഗം മഴ മാറിയാൽ മാത്രമേ മത്സരം നടക്കൂ. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷവും ശക്തമായ മഴയും ഈ സാധ്യതക്ക് മങ്ങൽ ഏല്പിക്കുകയാണ്.
കഴിഞ്ഞ ടി-20 ലോകകപ്പ്, 50 ഓവർ ലോകകപ്പ് എന്നീ ടൂർണമെൻ്റുകളിലൊക്കെ ഇന്ത്യയെ പുറത്താക്കിയത് ഇംഗ്ലണ്ട് ആയിരുന്നു. ടി-20 ലോകകപ്പ് സെമി, ഏകദിന ലോകകപ്പ് ഫൈനൽ എന്നീ മത്സരങ്ങളിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്പിച്ചത്. മറ്റൊരു സെമിഫൈനലിൽ ആ മികവ് തുടരാനാവും എന്ന് കരുതിയിരിക്കെയാണ് മഴ ഭീഷണിയാകുന്നത്.
2017ൽ നടന്ന 50 ഓവർ ലോകകപ്പിൻ്റെ ഫൈനലിലാണ് ആദ്യം ഇംഗ്ലണ്ട് ഇന്ത്യയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസാണ് നേടിയത്. 9 റൺസിൻ്റെ തോൽവി വഴങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. ശേഷം 2018ലെ ടി-20 ലോകകപ്പ് സെമിഫൈനലിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 112 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. മറുപടിയായി 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിച്ചു.
Story Highlights: Womens T-20 semifinal rain threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here