തിരുമല ക്ഷേത്രം പിൻവലിച്ചത് 1300 കോടി; ഗുജറാത്ത് കമ്പനി പിൻവലിച്ചത് 265 കോടി; യെസ് ബാങ്ക് മോറട്ടോറിയം വിവരം ചോർന്നിരുന്നു എന്ന് ആക്ഷേപം

യെസ് ബാങ്കിനു മേൽ റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് മുൻപ് കോടിക്കണക്കിനു രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചിരുന്നതായി റിപ്പോർട്ട്. ഗുജറാത്തിലെ വഡോദര സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കമ്പനിയും ആന്ധ്രയിലെ തിരുമല ക്ഷേത്രവുമാണ് കോടിക്കണക്കിനു രൂപ യെസ് ബാങ്കിൽ നിന്ന് പിൻവലിച്ചത്.
വഡോദര സ്മാർട്ട് സിറ്റി ഡെവലപ്മെൻ്റ് കമ്പനി തുക പിൻവലിച്ചത് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു. 265 കോടി രൂപയാണ് കമ്പനി ബാങ്കിൽ നിന്ന് പിൻവലിച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിക്ഷേപിച്ചത്. യെസ് ബാങ്കിൻ്റെ ഓഹരികൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് നിർദ്ദേശം നൽകിയതിനു പിന്നാലെ 50,000 രൂപയ്ക്കു മുകളിൽ ബാങ്കിൽ നിന്ന് പിൻവലിക്കുന്നത് തടയാൻ റിസർവ് ബാങ്ക് യെസ് ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് ബാങ്കിൽ നിന്ന് ഗുജറാത്ത് കമ്പനി കോടികൾ പിൻവലിച്ചത്.
തിരുമല ക്ഷേത്രം 1300 കോടി രൂപയാണ് യെസ് ബാങ്കിൽ നിന്ന് പിൻവലിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. എന്നാൽ ഇതിന് ബാങ്ക് പ്രതിസന്ധിയുമായി ബന്ധമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒക്ടോബറില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിയപ്പോഴാണ് പണം പിന്‍വലിച്ചത്. ക്ഷേത്രത്തില്‍ നിന്നും ബാങ്കുകളിലേക്ക് നിക്ഷേപിച്ച തുകയുടെ കാലാവധി ശ്രദ്ധിക്കുന്ന ജീവനക്കാര്‍ തങ്ങള്‍ക്കുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തുക പിന്‍വലിച്ചത്. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും ക്ഷേത്ര ഭാരവാഹികൾ പ്രതികരിച്ചു.
മാർച്ച് 5 വ്യാഴാഴ്ച മുതലാണ് യെസ് ബാങ്കിനു മേൽ മോറട്ടോറിയം ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയാണ് മോറട്ടോറിയത്തിൻ്റെ കാലാവധി.
Story Highlights: Tirumala Temple and Gujarat Company withdrew crores from yes bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here