ബോക്സിംഗ് ഇതിഹാസം മേരി കോം ഒളിമ്പിക്‌സിലേക്ക്

ടോക്യോ ഒളിമ്പിക്‌സിന് ഇന്ത്യൻ ഇതിഹാസ ബോക്‌സിംഗ് താരം മേരി കോമും. ഏഷ്യൻ ബോക്‌സിംഗ് യോഗ്യതാ റൗണ്ടിൽ സെമി ഫൈനലിലെത്തിയതോടെയാണ് മേരി കോം ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. ഫിലിപ്പിൻസിന്റെ ഐറിഷ് മാഗ്‌നോയെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചാണ് എം സി മേരി കോം ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. 5-0നാണ് മേരി കോം ഐറിഷ് മാഗ്‌നോയെ തോൽപിച്ചത്.
Read Also: പദ്മവിഭൂഷന് ആദ്യമായി വനിതാ കായിക താരം; ചരിത്രം കുറിക്കാനൊരുങ്ങി മേരി കോം
മേരി കോം കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയിരുന്നു. ഒളിമ്പിക്‌സിൽ ഒരു തിരിച്ചുവരവിനാണ് മേരി കോമിന് ഇതിലൂടെ കളമൊരുങ്ങിയിരിക്കുന്നത്. ആറ് വട്ടം ലോക ചാമ്പ്യനായ മേരി 37ാം വയസിലാണ് തന്റെ രണ്ടാം ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. രണ്ടാം സീഡായ മേരി കോം സെമിയിൽ ചൈനയുടെ യുവാൻ ചാങിനെയാണ് നേരിടുക. മേരി കോം ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബോക്‌സിംഗ് താരമാണ്.
ഡിസംബറിൽ ഡൽഹിയിൽ വച്ച് നടന്ന ബോക്‌സിംഗ് ഒളിമ്പിക്‌സ് യോഗ്യത മത്സരത്തിൽ മേരി കോം നിഖാത്ത് സിംഗിനെ തോൽപിച്ചിരുന്നു. ഇതിലൂടെയാണ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിലേക്ക് മേരി കോം കടന്നത്. ടോക്യോ ഒളിമ്പിക്‌സ് ബോക്‌സിംഗിന് അമിത് പാംഘലും യോഗ്യത നേടിയിട്ടുണ്ട്. 52 കിലോ വിഭാഗത്തിലാണ് പാംഘൽ യോഗ്യത നേടിയത്. യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഫിലിപ്പിൻസ് താരത്തെ തോൽപിച്ചാണ് അമിത് പാംഘൽ മുന്നേറ്റം നടത്തിയത്. ലോക ഒന്നാം നമ്പർ താരമായ അമിത് പാംഘൽ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.
mary kom, tokyo olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here