ഡോക്ടറെ പിരിച്ചു വിട്ടിട്ടില്ല; ഷിനു ശ്യാമളന്റേത് ആരോപണം മാത്രം: ക്ലിനിക്ക് ഉടമ റോഷൻ

കൊറോണ വൈറസ് ബാധ സംശയിച്ച വ്യക്തിയെ കുറിച്ച് പ്രതികരിച്ചതിനെ തുടർന്ന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന ഡോക്ടർ ഷിനു ശ്യാമളൻ്റെ ആരോപണം തെറ്റെന്ന് ക്ലിനിക്ക് ഉടമ റോഷൻ. സംഭവം മൂടി വെക്കണമെങ്കിൽ നേരത്തെ നടപടിയെടുക്കാമായിരുന്നു എന്നും ഡോക്ടർ ക്ലിനിക്കിലേക്ക് വന്നാൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ല എന്നും റോഷൻ ട്വൻ്റിഫോറിനോട് പറഞ്ഞു.
നേരത്തെ ഷിനു തന്നെയാണ് തന്നെ ക്ലിനിക്കി നിന്ന് പിരിച്ചുവിട്ടു എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഷിനു കുറിച്ചു.
താൻ ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ലെന്ന് ഷിനു ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും തന്റെ ജോലിയും ജീവിതവുമാണ് ഇല്ലാതായതെന്നും ഷിനു പറഞ്ഞു.
ഷിനു ശ്യാമളൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.
ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?
ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.
Story Highlights: The doctor has not been dismissed Shinu Shyamalan’s allegation is fake says Clinic owner Roshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here