കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പരിഷ്‌കരിച്ചു

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പരിഷ്‌കരിച്ചു. രോഗലക്ഷണങ്ങളുള്ളവരെ രണ്ടു വിഭാഗമായി തിരിച്ച് നിരീക്ഷണ കാലയളവ് തീരുമാനിക്കും. സാമ്പിൾ പരിശോധനയ്ക്ക് അയക്കുന്നതിനും മാർഗനിർദേശം ഏർപ്പെടുത്തി.
കൊവിഡ് മാഹാമാരിയായി പ്രഖ്യാപിക്കുകയും, രോഗബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ കേരളത്തിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് ആരോഗ്യവകുപ്പ് മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചത്. പ്രധാനമായും രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വേണ്ടിയാണ് പുതുക്കിയ മാർഗനിർദേശങ്ങൾ. രോഗം പകരുന്നതും, നിരീക്ഷണ കാലയളവും, സാമ്പിൾ പരിശോധനയും ഉൾപ്പെടുത്തി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മാർഗനിർദേശം.
അനിയന്ത്രിതമായി രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെടും. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും 28 ദിവസം നിരീക്ഷണത്തിൽ തുടരണം. വൈറസ് ബാധ നിയന്ത്രിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ലോ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 14 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. രോഗ ലക്ഷണങ്ങൾ ഉള്ളവരെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കേണ്ടതില്ല. പുതിയ മാർഗനിർദേശം നടപ്പാകുന്നതോടെ സാമ്പിളുകൾ ശേഖരിക്കുന്നതിലും, ആരെയൊക്കെ നിരീക്ഷണത്തിൽ നിർത്തണമെന്ന കാര്യത്തിലും വ്യക്തത ലഭിക്കും. അതേ സമയം വീട്ടിലും, ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട പൊതു നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങളിൽ സാമ്പിളുകൾ പരിശോധിക്കാനായി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
Story Highlights: covid 19 Health department has revised the guidelines for preventive measures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here