കൊറോണ; കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സ്വകാര്യ ബസുകളുടെ നികുതി അടക്കുവാനുള്ള തിയതി നീട്ടി നൽകുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം പത്താം തിയതി 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് 15ാം തിയതി ആയപ്പോൾ 2.83 കോടിയായി ചുരുങ്ങി. പ്രതിസന്ധിയിൽ നിന്ന് കെഎസ്ആർടിസിയെ രക്ഷിക്കാൻ സർക്കാർ സഹായം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. അതേസമയം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിൽ മാത്രം 250 ബസുകളാണ് സർവീസ് നിർത്തിയത്. കെഎസ്ആർടിസിയും വിവിധ ഇടങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ചു.
Read Also: ‘കൊറോണ വരുന്നു’: ഏഴ് വർഷങ്ങൾക്ക് മുൻപ് പ്രവചനം; ഞെട്ടലോടെ ഇന്റർനെറ്റ് ലോകം
അതേസമയം, കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ കർശന പരിശോധന നടക്കുകയാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളുമടക്കം തമിഴ്‌നാട്ടിൽ നിന്ന് വരുന്ന മുഴുവൻ ആളുകളേയും പരിശോധിച്ചാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പാണ് പരിശോധന നടത്തുന്നത്. എല്ലാ വാഹനങ്ങളും വാളയാറിൽ പരിശോധിച്ച് മാത്രമാണ് കടത്തിവിടുന്നത്. രോഗലക്ഷണങ്ങളുള്ളവർക്ക് കർശന പരിശോധനയുണ്ട്. വിദേശികളടക്കം പലരും ബസുകളിൽ കയറി കേരളത്തിലേക്ക് വരുന്നതും പരിശോധനയിൽ കാണാനായി. 24 മണിക്കൂറും വാളയാറിൽ പരിശോധന നടത്താനാണ് തീരുമാനം.
coronavirus, ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here