ശിക്ഷിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്; ഐഎസിൽ ചേർന്ന നിമിഷയും സോണിയയും

ശിക്ഷിച്ചില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ മലയാളി പെൺകുട്ടികൾ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റിയനും. ഇരുവരുടെതുമായി പുറത്തു വന്ന പ്രതികരണങ്ങളിലാണ് ഇത്തരമൊരു ആവശ്യം നിമിഷയും സോണിയായും പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ടു പേരുടെയും ഭർത്താക്കാന്മാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഈ വാർത്ത നിമിഷയും സോണിയായും ശരിവയ്ക്കുന്നുമുണ്ട്.
തങ്ങൾക്ക് ഐഎസിന്റെ ഭാഗമായി നിലനിൽക്കാൻ ഒട്ടും താത്പര്യമില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നാണെന്നും മാതാപിതാക്കളെ കാണണമെന്നും നിമിഷയും ഫാത്തിമയും പറയുന്നുണ്ട്.
എന്നാൽ, നാട്ടിലെത്തിയാൽ തങ്ങളെ ജയിലിൽ അടയ്ക്കുമോയെന്ന ഭയമുണ്ടെന്നും ഇരുവരും പറയുന്നുണ്ട്. നാട്ടിൽ വരാൻ സാഹചര്യമൊരുങ്ങിയാൽ തങ്ങൾ ഒരിക്കലും തിരിച്ച് ഐഎസിലേക്ക് പോകില്ലെന്നും ഇവർ പറയുന്നു.
ഇസ്ലാമായി ജീവിക്കാനാണ് തങ്ങൾ ഐഎസിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്നും എന്നാൽ പ്രതീക്ഷിച്ചതുപോലെ ഒന്നും നടന്നില്ലെന്നും ഐഎസിൽ തങ്ങൾക്കിപ്പോൾ പ്രതീക്ഷയില്ലെന്നും ഇവർ പറയുന്നു.
2017 ൽ ആണ് നിമിഷയും സോണിയായും മതം മാറി വിവാഹം കഴിക്കുന്നതും ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതും. ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രീതിയിലാണ് നിമിഷയും സോണിയായും ഇപ്പോൾ സംസാരിക്കുന്നത്. മുൻപ് ചില വാർത്തകളിൽ പറഞ്ഞിരുന്നത് നിമിഷയും സോണിയയും അടക്കം ചിലർ അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയെന്നാണ്.
അതേസമയം, ആ വാർത്തകൾ അപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ ഇരുടെ പ്രതികരണങ്ങൾ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തിൽ മുൻ വാർത്തകൾ ശരിയാണെന്ന സൂചനകളും ഉയരുന്നുണ്ട്. കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നവരുമായി ബന്ധപ്പെട്ട കേസുകൾ എൻഐഎ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.