ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല; തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു
ലോക്ക് ഡൗണിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് തൃശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ സാമൂഹിക വിപത്താകുമോയെന്ന സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിവറേജസ് ഔട്ടലെറ്റുകളടയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ഒട്ട്‌ലെറ്റുകൾ അടച്ചത്. അതിന് മുമ്പേ തന്നെ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരുന്നു.
സംസ്ഥാനത്ത് മദ്യം ഓൺലൈനായി ലഭ്യമാക്കുമെന്ന തരത്തിൽ നേരത്തെ ആലോചനകൾ നടന്നിരുന്നുവെങ്കിലും ഇത് പാടെ തള്ളി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ രംഗത്തെത്തി. മദ്യശാലകൾ അടച്ചിടുക എന്ന തീരുമാനം തുടരുമെന്നും മന്ത്രി അറിയിച്ചു. കഴിയുന്നത്ര ലഹരിയുടെ ഉപയോഗത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരി വിമുക്ത കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights- lock down,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here