കൊവിഡിനെക്കുറിച്ച് അവബോധമില്ലാതെ കൊച്ചിയിലെ തെരുവിൽ അലയുന്ന മനുഷ്യർ
രാജ്യം മുഴുവൻ വീടുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. വീട്ടിലിരിക്കണമെന്നാണ് സർക്കാരും പറയുന്നത്. എന്നാൽ ലോക്ക് ഡൗണിനെകുറിച്ച് അറിയാത്ത ചിലരുണ്ട് കൊച്ചി നഗരത്തില്‍. വീട് എന്ന സങ്കല്പത്തെ കുറിച്ച് സ്വപ്‌നംപോലും കാണാത്ത ചിലർ. കൊവിഡ് എന്ന മഹാമാരിയെ കുറിച്ചും ഒരു പക്ഷേ ഇവർ കേട്ട് കാണില്ല. ഈ അടിയന്തര സാഹചര്യത്തിലും പ്രതിരോധ മാർഗങ്ങൾ ലഭ്യമാകാത്തവരാണ് ഇക്കൂട്ടർ. ഷെൽട്ടർ ഹോമുകളിലേക്ക് പോകാനും ഇവർ തയാറല്ല. കട തിണ്ണയും, ബസ് സ്റ്റോപ്പും, വഴിയരിക്കുമെല്ലാമാണ് ഇവരുടെ കൊട്ടാരം. ഈ അടിയന്തര സാഹചര്യത്തിൽ ഇവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ചിലർക്കെല്ലാം ഇപ്പോഴും ആകാശം തന്നെയാണ് മേൽക്കൂര.
Read Also: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവ് നായ്ക്കൾ പട്ടിണിയിൽ
നാട്ടിൽ നന്മ ലോക്ക് ഡൗൺ ആകാത്തതിനാൽ ഇവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. കൊവിഡും, കൊറോണയും ഒന്നും ഒരു പക്ഷേ ഇക്കൂട്ടർ അറിഞ്ഞുകാണില്ല, ആരും അവരോട് പറഞ്ഞിട്ടുമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഒരു മീറ്റർ അകലവും, മാസ്‌കും, സാനിറ്റൈസറും ഒന്നും ഇവർക്കിടയിൽ ഇല്ല. ഇവ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇനിയും വൈകിയാൽ ഒരുപക്ഷേ വലിയ വിലനൽകേണ്ടി വരും. എന്നാൽ പ്രതിരോധ മാർഗങ്ങൾ ഇല്ലാത്തതിന്റെ ആകുലതകളോ, വേദനകളോ ഇല്ലാതെ ഇത്തരം ആളുകൾ ദേശാടന കിളികളെപോലെ സഞ്ചരിക്കുകയാണ്. തങ്ങൾക്ക് ചുറ്റും ഉണ്ടായിരുന്ന തിരക്കേറിയ നഗരം എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച്.
kochi, lock down, street people, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here