രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 850 കടന്നു; തമിഴ്‌നാട്ടിലെ മലയാളി ഡോക്ടർക്കും കൊവിഡ്

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 850 കടന്നു. വൈറസ് ബാധയെ തുടർന്ന് 775 ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 20 ആയി ഉയർന്നു. അതിനിടെ തമിഴ്‌നാട്ടിലെ മലയാളി ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 79 പേർ രോഗമുക്തരായി. ഇന്നലെ മാത്രം രാജ്യത്ത് 149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ ഉയർന്ന നിരക്കാണ് ഇന്നലത്തേത്. മരണനിരക്കും വർധിച്ചു. മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. തമിഴ്‌നാട്ടിൽ റെയിൽവേ ആശുപത്രിയിലെ മലയാളി ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഈറോഡ്, പോത്തനൂർ എന്നീ റെയിൽവേ ആശുപത്രികളും അടച്ചു. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ച ഡോക്ടമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
Read Also: വീട്ടിലെ പാചകം ഉപേക്ഷിച്ച് ജനകീയ അടുക്കളയിൽ ഭക്ഷണം ഓഡർ ചെയ്ത് ജനങ്ങൾ; അരുതെന്ന് മന്ത്രി
മധ്യപ്രദേശിൽ കൊവിഡ് ബാധിതനായ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. കൊവിഡ് ബാധിതയായ മകൾ ലണ്ടനിൽ നിന്നെത്തിയ വിവരം മറച്ചുവച്ച് പത്രസമ്മേളനത്തിൽ പങ്കെടുത്തതിനാണ് കേസ്. ഭോപ്പാലിലെ ഇരുന്നൂറോളം മാധ്യമപ്രവർത്തകർ ഇതേതുടർന്ന് നിരീക്ഷണത്തിലാണ്. സ്ഥിതി അത്യന്തം ഗുരുതരമായ കണക്കുകളാണ് സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്നത്. രാജസ്ഥാൻ, ഗുജറാത്ത്,പഞ്ചാബ്, കർണാടക,ഡൽഹി ,നോയിഡ, ശ്രീനഗർ എന്നിവിടങ്ങളിൽ ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ് ,ബീഹാർ, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ സമൂഹവ്യാപന ആശങ്കയും നിലനിൽക്കുന്നു.
coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here