കൊവിഡ് ഭീതി; തിഹാർ ജയിലിൽ നിന്ന് 419 തടവു പുള്ളികളെ ഇടക്കാല ജാമ്യവും പരോളും നൽകി പുറത്തു വിട്ടു

കൊറോണ രോഗഭീതി ബാധിച്ച് ഇന്ത്യയിലെ ജയിലുകളും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരമാവധി തടവുകാരെ ജയിലുകളിൽ നിന്നും ഒഴിപ്പിക്കുകയാണ് അധികൃതർ. തിഹാർ ജയിലിൽ കോംപ്ലക്സിൽ ഈ നടപടിയുടെ ഭാഗമായി 419 തടവു പുള്ളികളെ ഇടക്കാല ജാമ്യവും പരോളും നൽകി പുറത്തു വിട്ടു. ശനിയാഴ്ച്ചയാണ് ഇത്രയും പേരെ പുറത്തു വിട്ടത്. 356 പേർക്ക് 45 ദിവസത്തെ ഇടക്കാല ജാമ്യവും 63 പേർക്ക് എട്ടാഴ്ച്ചത്തെ അടിയന്തര പരോളുമാണ് അനുവദിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങൾ പരിഗണിച്ചാണ് തടവുകാരെ പുറത്തു വിടുന്നത്. ജയിലിലെ പെരുമാറ്റം, ഇതിനു മുമ്പ് എപ്പോഴാണ് പുറത്തിറങ്ങിയത് എന്നീ കാര്യങ്ങൾ പരിഗണിക്കുന്നുണ്ട്. ഏഴുവർഷത്തിൽ താഴെ ശിക്ഷാകാലവധിയുള്ളവർക്കാണ് ഇടക്കാല ജാമ്യവും പരോളും അനുവദിക്കുന്നത്.
അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയനുവഭിക്കുന്നവരെ പുറത്തു വിടില്ലെന്നും ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ മാധ്യമങ്ങളോടു പറഞ്ഞു.
തടവു പുള്ളികളുടടെ കനത്ത ബാഹുല്യമുള്ള തിഹാറിൽ ജയിലിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജയിൽ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. 3,000 ന് അടുത്ത് തടവുകാരെ താത്ക്കാലികമായി പുറത്തു വിടാനായിരുന്നു തീരുമാനം. ഇതിന്റെ ആദ്യഘട്ടമായാണ് 419 പേരെ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതുപോലെ തടവുകാരെ പുറത്തു വിടുമെന്നാണ് വിവരം. നാലാഴ്ച്ച മാത്രം പരോൾ അനുവദിച്ചിരുന്നിടത്താണ് കൊവിഡ് ഭീതിയിൽ ജയിൽ നിയമം ഭേദഗതി ചെയ്ത് എട്ടാഴ്ച്ചത്തെ പരോൾ നൽകുന്നത്.
നിലവിലെ കണക്കനുസരിച്ച് ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാർ തിഹാർ ജയിലിലുണ്ട്. 10,000 പേരെ ഉൾക്കൊള്ളുന്ന ജയിലിൽ ഇപ്പോഴുള്ളത് 18,000 മുകളിലാണ്.
ഡൽഹിയിൽ നിലവിൽ 49 പേർക്ക് രോഗം സ്ഥിരികരിച്ചിട്ടുണ്ട്. രണ്ടു പേർ മരിക്കുകയും ചെയ്തു. 41 പേർ ഇപ്പോൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുമുണ്ട്.
Story highloght: Covid panic, 419 prisoners released from Tihar Jail, on interim bail and parole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here