ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് കേരള- തമിഴ്‌നാട് അതിർത്തിയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം

അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കുന്നതിന് കേരള- തമിഴ്‌നാട് അതിർത്തികളിൽ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കർ ജയരാമനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
വാളയാർ ഉൾപ്പെടെ പാലക്കാട് അതിർത്തിയിലുള്ള 7 പ്രധാന ചെക്ക് പോസ്റ്റുകൾ വഴിയുള്ള അവശ്യവസ്തുക്കളുടെ നീക്കം തടസ്സമില്ലാതെ മുന്നോട്ട് പോവുന്നതിനാണ് ഇരു സംസ്ഥാനത്തേയും മന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നടുപ്പുണി ചെക്ക് പോസ്റ്റിലാണ് കൂടിക്കാഴ്ച നടന്നത്. തഹസിൽദാർമാരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സംഘത്തെ ചെക്ക് പോസ്റ്റുകളിൽ വിന്യസിക്കാൻ ചർച്ചയിൽ തീരുമാനമായി. കേരളത്തിൽ നിന്ന് പോകുന്ന വാഹനങ്ങൾ പൂർണമായി അണുവിമുക്തമാക്കിയ ശേഷം മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടൂ.
കേരളത്തിലുള്ള തമിഴ്‌നാട്ടുകാർക്ക് സർക്കാർ സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അവശ്യവസ്തുക്കൾ കേരളത്തിലേക്കെത്തിക്കുന്നതിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ജയരാമൻ ഉറപ്പ്നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച ഡെപ്യൂട്ടി സ്പീക്കർകൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ തമിഴ്‌നാട് പൂർണ സഹായം നൽകുമെന്നറിയിച്ചു.
പാലക്കാട് അതിർത്തി വഴിഅവശ്യ വസ്തുക്കളുമായി പ്രതിദിനം ശരാശരി 800 മുതൽ 1000 വാഹനങ്ങൾ വരെ കേരളത്തിലേക്കെത്തുന്നുണ്ട്. എന്നാൽ, ലോഡിറക്കി തിരികെ തമിഴ് നാട്ടിലേക്ക് ലോറികൾ പ്രവേശിപ്പിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതിനാണ് ചർച്ചയിലൂടെ പരിഹാരമായിരിക്കുന്നത്.
Story highlight: Kerala – Tamil Nadu boder, to take steps to ease freight traffic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here