ലോക്ക് ഡൗൺ: വില്പന കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിച്ചില്ല; ടൺ കണക്കിന് തക്കാളി തടാകത്തിൽ തള്ളി കർഷകൻ

വിറ്റഴിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കർണാടകയിലെ മാണ്ഡ്യയിൽ ടൺ കണക്കിന് തക്കാളി തടാകത്തിൽ തള്ളി കർഷകൻ. ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ വില്പന കേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിയാതിരുന്ന മൂന്ന് ടൺ തക്കാളിയാണ് മാണ്ഡ്യയിലെ പാണ്ഡവപുരത്തുള്ള യുവ കർഷകൻ തടാകത്തിൽ തള്ളിയത്. ഇത് ചീഞ്ഞളിഞ്ഞിരുന്നു. മൈസൂരിലേക്ക് എത്തിക്കാൻ തക്കാളി തൻ്റെ മിനി ലോറിയിൽ കയറ്റിയ ഇയാളെ പൊലീസ് തടഞ്ഞ് മടക്കി അയച്ചു. രണ്ട് ദിവസം കൂടി കാത്തിരുന്നെങ്കിലും ഇത് വില്പന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇയാൾക്ക് സാധിച്ചില്ല. അപ്പോഴേക്കും തക്കാളി ചീഞ്ഞു തുടങ്ങിയിരുന്നു. ഇതോടെയാണ് ഇയാൾ തക്കാളി തടാകത്തിൽ തള്ളിയത്.
അതേ സമയം, രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലാണ് മരണം സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 29 ആയി.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് മരണവും നൂറ്റിയൻപത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരസേനയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്.
മഹാരാഷ്ട്രയിൽ 12 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയിൽ അഞ്ച്, മുംബൈയിൽ മൂന്ന്, നാഗ്പൂരിൽ രണ്ട്, കോലപൂരിൽ ഒന്ന്, നാസിക്കിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. പഞ്ചാബിലെ മൊഹാലിയിൽ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 25ന് ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights: Farmer dumped tomatoes lock down effect
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here