കൊച്ചിയിൽ നിന്നും നിലമ്പൂരിലേക്ക് 4 മണിക്കൂറുകൾ കൊണ്ട് മരുന്നെത്തിച്ചു; അഗ്നി ശമന സേനക്ക് കയ്യടി
കൊച്ചിയിൽ നിന്നും നിലമ്പൂരിലേക്ക് മണിക്കൂറുകൾ കൊണ്ട് ജീവൻ രക്ഷാ മരുന്നെത്തിച്ച് അഗ്നി ശമന സേന. ഗാന്ധിനഗർ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ ഏകദേശം 4 മണിക്കൂർ കൊണ്ടാണ് നിലമ്പൂർ സ്വദേശിയായ രോഗിക്ക് മരുന്ന് എത്തിച്ചു നൽകിയത്.
എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷൻ ഓഫീസിലേക്ക് ഒരു ഫോൺ കോൾ വന്നു. നിലമ്പൂർ സ്വദേശിയായ രോഗിക്ക് ജീവൻ രക്ഷാ മരുന്ന് എത്തിച്ചു നൽകണം എന്നായിരുന്നു ഫോൺ കോളിലെ അഭ്യർത്ഥന. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ മരുന്നെത്തിച്ചു നൽകുന്നുണ്ടായിരുന്നു. എന്നാൽ ഇത്ര ദൂരം ഇതാദ്യമായാണ്.
നിലമ്പൂർ സ്വദേശിയായ ജേക്കബിന്ന് വേണ്ട മരുന്ന് സ്വിറ്റ്സർലൻഡിൽ നിന്നുമായിരുന്നു എത്തേണ്ടത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മരുന്ന് എത്തിക്കുന്നത് സാധ്യമല്ലാത്തതിനാൽ അതിന് പകരമുള്ള മരുന്ന് എറണാകുളത്തു നിന്നും നിലമ്പൂരിൽ എത്തിക്കുകയായിരുന്നു ദൗത്യം. അടിയന്തിര സാഹചര്യമായതിനാൽ ഔദ്യോഗിക വാഹനത്തിൽ നീണ്ട നാല് മണിക്കൂർ യാത്ര. 4 മണിക്കൂർ കൊണ്ട് നിലമ്പൂരെത്തി മരുന്ന് കൈമാറി. ഒപ്പം നിലമ്പൂരിലുള്ള മറ്റൊരു രോഗിക്കും സംഘം മരുന്നെത്തിച്ചു നൽകി.
മറ്റു ജില്ലകളിൽ നിന്ന് അത്യാവശ്യമുള്ള മരുന്നുകൾ എത്തിക്കാൻ അഗ്നി ശമന സേനയുടെ സഹായം തേടാം എന്നു മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്നും കൊവിഡ് 19 നുമായി ബന്ധപ്പെട്ട് എന്ത് അടിയന്തിര സേവനത്തിനും തയ്യാറാണ് ഗാന്ധി നഗർ ഫയർ ആൻഡ് റെസ്ക്യൂ ടീം പറഞ്ഞു.
Story Highlights: fire and rescue team kochi to nilambur in 4 hrs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here