ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: വിഎം സുധീരൻ

കുറിപ്പടി നൽകിയാൽ മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഒരു വലിയ ദുരന്തത്തിന് ഹൈക്കോടതി തടയിട്ടിരിക്കുന്നു. സർക്കാരിൻ്റെ വാദമുഖങ്ങളൊന്നും നിലനിൽക്കുന്നതെല്ലെന്നും സുധീരൻ പറഞ്ഞു.
മദ്യം ലഭിക്കാതായാൽ ആദ്യത്തെ 22 മണിക്കൂറാണ് നിർണായകം. ഇവിടെ ചിലർ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത്, യഥാസമയം അവർക്ക് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പ്രൈമറി മെഡിക്കൽ സെൻ്റർ മുതൽ മെഡിക്കൽ കോളജ് വരെയും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ എല്ലാ വിധത്തിലും സുസജ്ജമാണ്. ഈ ആരോഗ്യ വകുപ്പിനെ തന്നെ തള്ളിപ്പറയുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും സുധീരൻ പറഞ്ഞു. സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യം മരുന്നല്ല. വിത്ത്‌ഡ്രോവൽ സിൻഡ്രോം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വൈദ്യ ശാസ്ത്രമാണ്. സർക്കാരല്ല. നിർഭാഗ്യകരമായി മദ്യപാനത്തിൽ പെട്ട ആളുകളിൽ പലരും മദ്യം ലഭിക്കാതായതോടെ കുടി നിർത്തി. മദ്യപാനം കുറക്കാൻ മദ്യ ലഭ്യത കുറക്കണമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. പക്ഷേ, മദ്യം വേണ്ടാത്ത ആളുകളെ കുടിപ്പിച്ചേ അടങ്ങൂ എന്ന സർക്കാരിൻ്റെ വാശി എന്തിനെന്ന് മനസ്സിലാവുന്നില്ല എന്നും അദ്ദേഹം പറയുന്നു.
കുറിപ്പടി നൽകുന്നവർക്ക് മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. നടപടി കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഉത്തരവിൽ വ്യക്തതയില്ലെന്നും കുറ്റപ്പെടുത്തി. മദ്യം കുറിച്ചു നൽകുന്നത് കേട്ടുകേൾവിയില്ലാത്ത സംഗതിയാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ഇത് അശാസ്ത്രീയമാണെന്ന് കാണിച്ച് ഐഎംഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംപി ടിഎൻ പ്രതാപനും ഹർജി നൽകിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.
Story Highlights: vm sudheeran about high court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here