ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്; സ്പ്രിംക്ളർ വിവാദത്തെ ന്യായീകരിച്ച് മന്ത്രി എകെ ബാലൻ
സ്പ്രിംഗ്‌ക്ളർ വിവാദത്തിൽ വിശദീകരണവുമായി നിയമ മന്ത്രി എകെ ബാലൻ. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണെന്നും എകെ ബാലൻ പറഞ്ഞു.
ഡാറ്റാവിശകലനത്തിന് പ്രാപ്തിയുള്ള കമ്പനിയാണ് സ്പ്രിംക്ളർ. ഡാറ്റയുടെ പരിപൂർണ സുരക്ഷ ഐടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതിൻ്റെ പരിപൂർണ ഉത്തരവാദിത്തം ഐടി വകുപ്പിനാണ്. വിഷയം നിയമ വകുപ്പിന് വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊതു ഭരണ വകുപ്പാണ്. കരാറിൽ പൂർണ ഉത്തരവാദിത്തം പൊതുഭരണ വകുപ്പിന്. പ്രതിപക്ഷം മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമം നടത്തുകയാണെന്നും എകെ ബാലൻ പറഞ്ഞു.
ഐടി സെക്രട്ടറി എം ശിവശങ്കർ സ്പ്രിംക്ളർ കരാറിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കരാറിൽ നിയമോപദേശെ തേടിയിട്ടില്ലെന്നും തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്നും ശിവശങ്കരൻ പറഞ്ഞു. സൗജന്യ സേവനമാണെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും താൻ തന്നെയാണ് കരാറിൽ ഒപ്പിട്ടതെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.
ഇതൊരു പർച്ചേസ് ഓർഡറാണ്. ഒരു സാധനം വാങ്ങുമ്പോൾ നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത് അത്തരത്തിലൊരു കാര്യമായിരുന്നു. കോടതിയിൽ ഇത് സംബന്ധിച്ച കേസ് ഫയൽ ചെയ്തിട്ടുള്ള സാഹചര്യത്തിൽ തന്റെ നടപടി പരിശോധിക്കപ്പെടട്ടെയെന്നും ശിവശങ്കർ പറയുന്നു.
സ്പ്രിംക്‌ളർ വിവാദം അനാവശ്യമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്കും പറഞ്ഞിരുന്നു. എല്ലാം സുതാര്യമാണ്. അമേരിക്കൻ കമ്പനിയുമായുള്ള കരാറിനെ കുറ്റം പറയാൻ കോൺഗ്രസിനും ബിജെപിക്കും അർഹതയില്ല. വിവാദങ്ങളിലേക്ക് പോകാതെ കൊവിഡിൽ ശ്രദ്ധ ചെലുത്തണമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Story Highlights: sprinklr controversy ak balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here