46 ദിവസം നീണ്ട ആശുപത്രി ജീവിതം; പത്തനംതിട്ട സ്വദേശിനി ആശുപത്രി വിട്ടു

പത്തനംതിട്ട വടശേരിക്കര സ്വദേശിനിയായ 62 വയസുകാരി ഷേർളി ആശുപത്രി വിട്ടു. 46 ദിവസം നീണ്ട ആശുപത്രി ജീവിതത്തിന് ശേഷമാണ് ഷേർളി രോഗ മുക്തയായി വീട്ടിലേക്ക് മടങ്ങുന്നത്. രോഗം ഭേതമായെങ്കിലും ഷേർളി വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
കൈയ്യടികളുടെ അകമ്പടിയോട് കൂടിയാണ് ഐസൊലേഷൻ വാർഡിൽ നിന്ന് ഇറങ്ങി വന്ന ഷേർളിയെ ആശുപതി അധികൃതരും ആരോഗ്യ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചത്. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളിൽ നിന്നാണ് ,ഷേർളിക്കും മകൾ ഗ്രീഷ്മയ്ക്കും രോഗം പിടിപെട്ടത്. എന്നാൽ, ആദ്യം രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികൾ രോഗം മാറി ആശുപത്രി വിട്ടെങ്കിലും ഷേർളി മാത്രം രോഗം ഭേതമാകാതെ ആശുപത്രിയിൽ തുടരുകയായിരുന്നു. ഏറ്റവും ഒടുവിൽ രോഗം ഭേതമായി ആശുപത്രി വിടുമ്പോൾ കൈകൾ കൂപ്പിയും പുഞ്ചിരിയിലൂടെയും തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞാണ് ഷേർളി മടങ്ങിയത്. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഷേർളിയെ സാധരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ കഴിഞ്ഞതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് പ്രതിഭ പറഞ്ഞു.
ഷേർളിക്ക് പുറമേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ചിറ്റാർ സ്വദേശി ഷനോജ് ശ്രീധർ , കൊടുന്തറ സ്വദേശി മനോജ് എന്നിവരും ആശുപത്രി വിട്ടു. ഇതോടെ പത്തനംതിട്ട ജില്ലയിൽ രോഗം ബാധിതരായവരുടെ എണ്ണം മൂന്നായി ചുരുങ്ങി. രണ്ടാം ഘട്ട പരിശോധന ഫലം പുറത്ത് വരുന്നതോടെ ഇവരും ആശുപത്രി വിടും.
Story highlight: 46 days of hospital life, A native of Pathanamthitta sherly has been discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here