കേരളത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യം; ഇടുക്കി ബോഡിമേഡ് ചെക്ക്‌പോസ്റ്റിലെത്തിയ തമിഴ് കർഷകരെ മടക്കി അയച്ചു

കേരളത്തിലേക്ക് കടത്തിവിടണമെന്ന ആവശ്യവുമായി ഇടുക്കി ബോഡിമേഡ് ചെക്ക് പോസ്റ്റിൽ എത്തിയ തമിഴ് കർഷകരെ തിരിച്ചയച്ചു. തേനി ജില്ലാ കളക്ടറുടെ കത്തുമായാണ് കർഷകർ എത്തിയത്. കടത്തി വിടാൻ അനുമതിയില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വ്യക്തമാക്കിയതോടെയാണ് ഇവരെ തിരിച്ചയച്ചത്.
ഉടുമ്പൻചോല , ദേവികുളം താലൂക്കുകളിലെ വിവിധ മേഖലകളിൽ ഏല തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തമിഴ് നാട്ടിൽ നിന്നുള്ള കർഷകരാണ് കേരളത്തിലേക്ക് കടത്തിവിടണമെന്നാവശ്യവുമായി അതിർത്തിയിലെത്തിയത്. തേനി ജില്ലാ കളക്ടറുടെ കത്തും ഇവരുടെ കൈവശം ഉണ്ടായിരുന്നു. അതിർത്തി കടത്തി വിടാനാകില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയച്ചതോടെ ഇവർക്ക് തിരികെ പോകേണ്ടി വന്നു. ലോക്ക് ഡൗണിന് മുന്നെ തമിഴ് നാട്ടിലേക്ക് പോയരവരാണ് ഇപ്പോൾ തിരികെ എത്താൻ ശ്രമിക്കുന്നത്. തോട്ടം മേഖലയിൽ ജോലികൾ പുനരാരംഭിച്ചതാണ് ആളുകൾ കൂടുതലായി മടങ്ങിയെത്താൻ കാരണം.
നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങളും , ആശുപത്രി ആവശ്യങ്ങൾക്കായി വരുന്നവരെയും മാത്രമാണ് ഇരു സംസ്ഥാനങ്ങളിലേക്കും കടത്തിവിടുന്നത്. സമാന്തരപാതകൾ വഴിയുള്ള ആളുകളുടെ കടന്നകയറ്റം നിയന്ത്രിക്കാൻ അതിർത്തി ഗ്രാമങ്ങളിൽ ജനകീയ സമിതികളെ ഉൾപ്പെടുത്തിയുളള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Story Highlights- lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here