കൊവിഡ് 19; രാജിക്കൊരുങ്ങി ഇസ്രായേൽ ആരോഗ്യമന്ത്രി
ഇസ്രായേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാൻ രാജി വെക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്നതിൽ യാക്കോവ് പരാജമായിരുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. യാക്കോവിനെതിരെ ജനരോഷം ശക്തമായിരുന്നു. മത പണ്ഡിതനായ ലിറ്റ്സ്മാനെ മാറ്റി ആരോഗ്യരംഗത്ത് അറിവുള്ള ആരെയെങ്കിലും ആരോഗ്യമന്ത്രിയാക്കണമെന്ന് രാജ്യത്തെ ഡോക്ടർമാർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യാക്കോവ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.
എന്നാൽ, എന്തുകൊണ്ട് സ്ഥാനം ഒഴിയുന്നു എന്നതിനെപ്പറ്റി യാക്കോവ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷത്തോളമായി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന യാക്കോവ് ഇനി താൻ നിർമ്മാണ മേഖല ഏറ്റെടുക്കുമെന്ന് അറിയിച്ചു.
“തുടർച്ചയായ നാലാം തവണ ആരോഗ്യമന്ത്രി ആകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇനി നിർമ്മാണ മേഖല കൈകാര്യം ചെയ്യും”- പത്രക്കുറിപ്പിൽ യാക്കോവ് അറിയിച്ചു.
രാജ്യം കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ചു എങ്കിലും യാക്കോവ് ലിറ്റ്സ്മാൻ്റെ പ്രവർത്തനങ്ങൾ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. പല പരസ്യ പ്രസ്താവനകളും വിവാദമായി.
അടുത്തിടെ യാക്കോവിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണെന്ന ആരോപണത്തിന് ഒരാഴ്ചക്കു ശേഷമാണ് യാക്കോവിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. യാക്കോവിനൊപ്പം ഭാര്യക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും അടക്കം രാജ്യത്തിൻ്റെ സുപ്രധാന ഭരണകർത്താക്കളെല്ലാം ക്വാറൻ്റീനിലായി.
രാജ്യത്ത് 15466 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 202 പേർ മരണപ്പെട്ടു. 6796 പേർ രോഗമുക്തരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here