സൂര്യയുടെ സിനിമകൾ ബഹിഷ്‌കരിക്കുമെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തിന് എതിരെ നിർമാതാക്കൾ

സൂര്യയുടെ സിനിമകൾ ബഹിഷ്‌ക്കരിക്കുമെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തിന് എതിരെ നിർമാതാക്കൾ. കൂടാതെ കൂടുതൽ സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാൻ വിവിധ നിർമാതാക്കൾ ഒരുങ്ങുന്നുവെന്നും റിപ്പോർട്ട്. സൂര്യയുടെ നിർമാണത്തിൽ ഭാര്യ ജ്യോതിക നായിക ആയി അഭിനയിക്കുന്ന പൊൻമകൾ വന്താൽ സിനിമ ആമസോൺ പ്രൈമിലൂടെ ഓൺലൈൻ ആയി മാത്രം റിലീസ് തീരുമാനിച്ചതിനെ തുടർന്നാണ് വിവാദം തുടങ്ങിയത്.
സൂര്യയെ ബഹിഷ്‌കരിക്കുമെന്ന തിയറ്ററുടമകളുടെ തീരുമാനത്തിനെതിരെ രൂക്ഷമായാണ് തമിഴ് നിർമാതാക്കളുടെ പ്രതികരണം. ലൈക്കാ പ്രൊഡക്ഷൻസ് സഹനിർമാതാവ് കുമരൻ, ടി.ജി ത്യാഗരാജൻ, കെ ഇ ജ്ഞാനവേൽരാജ (ഗ്രീൻ സ്റ്റുഡിയോ), എസ് ശശികാന്ത്(വൈ നോട്ട് സ്റ്റുഡിയോസ്), എസ് ആർ പ്രഭു, സുരേഷ് കാമാച്ചി, മനോബാല, പാണ്ഡ്യരാജ് തുടങ്ങിയവർ തിയറ്ററുടമകൾക്ക് സൂര്യയെ പിന്തുണച്ച് കത്തയച്ചു.
സിനിമക്ക് പണം മുടക്കിയ നിർമാതാവിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള എല്ലാ വഴികളും തേടാൻ അവകാശമുണ്ടെന്നും വിതരണക്കാരും, നിർമാതാക്കളും, തിയറ്ററുടമകളും ഒരുമിച്ച് മാത്രമേ ഇതുപോലുള്ള സാഹചര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും നിർമാതാക്കൾ.
ചലച്ചിത്ര മേഖലക്ക് ഉണർവ് ലഭിക്കാൻ സെപ്തംബറെങ്കിലുമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സിനിമകൾ തിയറ്ററുകൾക്ക് പകരം ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. സൂപ്പർതാരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒഴിച്ച് ബാക്കി ചിത്രങ്ങള്‍ ഡിജിറ്റൽ- ടെലിവിഷൻ റിലീസ് നടത്താനാണ് ആലോചന. ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാർ-ഡിസ്നി, സൺ നെക്സ്റ്റ് ഉൾപ്പെടെ പ്ലാറ്റ്ഫോമുകൾ തിയറ്ററുകൾ പകരം സിനിമകൾ നേരിട്ട് ജനങ്ങളിലത്തിക്കും.
ഇതിനെതിരെ ഓൺലൈൻ പ്രിമിയർ തീരുമാനിച്ച ശേഷം നിർമാതാക്കൾ കത്ത് നൽകുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് തിയറ്റർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തിരുപ്പൂർ സുബ്രഹ്മണ്യൻ ചോദിച്ചു. ലോക്ക് ഡൗൺ തീരുന്ന വരെയെങ്കിലും കാത്തിരിക്കാമായിരുന്നു. ലോ ബജറ്റ് സിനിമകൾ ഓൺലൈൻ റിലീസ് നടത്തിയാലും കാണാൻ ആളുണ്ടായെന്ന് വരില്ല. അഥവാ ലോക്ക് ഡൗൺ തീർന്നാൽ പുതിയ സിനിമകൾക്കായി തിയറ്റർ ഉടമകൾ എവിടെ പോകുമെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ നിര്‍മാതാക്കളുടെ അവകാശം പോലെ ഏത് സിനിമ റിലീസിനെടുക്കണമെന്ന് തീരുമാനിക്കാൻ തിയറ്ററുടമകൾക്കും അർഹതയുണ്ടെന്ന് സുബ്രഹ്മണ്യൻ.
surya, theater, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here