ഹോട്ട് സ്പോട്ടുകളിൽ രണ്ട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ രണ്ട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർഗോഡ് അജാനൂർ എന്നീ പഞ്ചായത്തുകളാണ് ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തിയത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോൾ സംസ്ഥാനത്ത് ആകെ 102 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഇതിൽ 28 എണ്ണം കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ 15 ഹോട്ട്സ്പോട്ടുകളുണ്ട്.
കണ്ണൂർ ജില്ലയിൽ 47 പേർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസർഗോഡ് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ചികിത്സയിലുള്ള ആളുകളുടെ കണക്ക്. തൃശൂർ, വയനാട്, ആലപ്പുഴ ജില്ലകളിൽ ആരും ചികിത്സയിൽ ഇല്ല.
സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരിൽ 6 പേർ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ രണ്ട് പേർക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ ആന്ധ്രയിൽ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്ന ആളാണ്. കാസർഗോഡ് ജില്ലയിലെ രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
നെഗറ്റീവായവരിൽ 3 പേർ വീതം കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും ഒരാൾ പത്തനംതിട്ട ജില്ലയിലുമാണ്.
Story Highlights: 2 more panchayats in hotspots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here