മേയ് 4 മുതൽ ഗ്രീൻ സോണുകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ കാലാവധി അവസാനിക്കുന്ന മേയ് 4 മുതൽ ഗ്രീൻ സോണുകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ. ചായക്കടകൾ, സിഗരറ്റ് ഷോപ്പുകൾ, ബസ്-ടാക്സി സർവീസുകൾ എന്നിവയ്ക്ക് ഇളവുകൾ നൽകാനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് മേയ് അവസാനം വരെ ലോക് ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
ഇലക്ട്രോണിക് ഷോപ്പുകൾ, മൊബൈൽ ഫോൺ റീ ചാർജ് ഷോപ്പുകൾ, ഹാർഡ്വെയർ സ്റ്റോറുകൾ, ഫാക്ടറികൾ എന്നിവയ്ക്കം ഇളവുകൾ ബാധകമാക്കും. അതേസമയം, ആൾക്കൂട്ടങ്ങൾ കൂടുന്നത് കർശനമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അകലം പാലിച്ചു മാത്രമെ ഇളവുകൾ നടപ്പാക്കൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും മമത ബാനർജി അറിയിച്ചു. മേയ് അവസാനം മുതൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകുമെന്നാണ് കണക്കുകൂട്ടലെന്നും അതുവരെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്നുമാണ് മമത പറയുന്നത്. മേയ് അവസാനം വരെ റെഡ് സോണുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അതുപോലെ തന്നെ തുടരും.
ഗ്രീൻ സോണിൽ ബസ്-ടാക്സി സർവീസുകൾ അനുവദിക്കുമെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ബസുകളിൽ ആകെ 20 പേരെയും ടാക്സികളിൽ മൂന്നുപേരെയും മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും വേണം. പൊതുസ്ഥലത്ത് ഇറങ്ങുന്നവരെല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ബംഗാളിൽ ഇതുവരെ 550 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 22 പേർ മരിച്ചു.
Story highlight: Bengal government to announce concessions in green zones from May 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here