രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളും മരണവും വര്‍ധിക്കുന്നതിനിടെ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികളെ ആന്ധ്രയിലെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, രാജ്യത്ത് ഇതുവരെ 29,974 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. മരണം 937 ആയി.
മെയ് അവസാനത്തോടെ ദിനംപ്രതി ഒരു ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദ്രുത പരിശോധന കിറ്റുകള്‍ അടക്കം തദ്ദേശീയമായി നിര്‍മിക്കാനുള്ള നടപടിക്ക് തുടക്കമിട്ടു. ഐസിഎംആറിന്റെ അംഗീകാരം കൂടി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗുജറാത്ത് തീരത്ത് കഴിഞ്ഞ 35 ദിവസമായി കുടുങ്ങിക്കിടക്കുന്ന ആന്ധ്രയില്‍ നിന്നുള്ള 3800 മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുമായി നടന്ന ചര്‍ച്ചയില്‍ ആവശ്യത്തിനുള്ള ബസുകള്‍ ഏര്‍പ്പെടുത്താന്‍ ധാരണയായി. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3774 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 47 ആയി. രാജസ്ഥാനില്‍ ഇതുവരെ 52 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here