കൊവിഡ് പ്രതിരോധം; പെരിയാർ കടുവ സങ്കേതത്തിൽ ആധുനിക സംവിധാനത്തോടു കൂടിയുള്ള നിരീക്ഷണം നടത്തി

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയാർ കടുവ സങ്കേതത്തിൽ ആധുനിക സംവിധാനത്തോടുകൂടിയുള്ള നിരീക്ഷണം നടത്തിയതായി ഡെപ്യൂട്ടി ഡയറക്ടർ ശിൽപ.വി കുമാർ അറിയിച്ചു. ജില്ലയെ റെഡ്സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലും അതിർത്തി ജില്ലയായ തേനിയിലെ അപകടകരമായ കൊവിഡ് വ്യാപനവും മുൻനിർത്തിയാണ് നിരീക്ഷണം ശക്തമാക്കിയത്. രാത്രിയും പകലും പ്രത്യേക നിരീക്ഷണങ്ങൾക്ക് പുറമെ ഡ്രോൺ, ക്യാമറ ട്രാപ്പ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് പഴുതുകൾ അടച്ചുള്ള നിരീക്ഷണങ്ങളാണ് ഇവിടെ നടത്തുന്നത്.
അതേസമയം, അയൽജില്ലയായ തേനിയിൽ നിന്നും തേക്കടി വനമേഖലകളിലൂടെയുള്ള കടന്നുകയറ്റം കണ്ടെത്തുകയും അവരെ പൊലീസിന് കൈമാറുകയും ചെയ്തു. വനമേഖലകളിലൂടെയുള്ള കടന്നുകയറ്റം കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നുള്ളതിനാലാണ് ആധുനിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയത്. സംസ്ഥാന അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ റോസാപ്പൂക്കണ്ടം മുതൽ മംഗളാദേവി വരെയുള്ള 7 കിലോമീറ്റർ മേഖലയിൽ ഉൾപ്പെടുന്ന കൊക്കരക്കണ്ടം, വട്ടക്കണ്ടം, ഏലക്കാട്, ബ്രാണ്ടിപ്പാറ, മംഗളാദേവി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തിയത്.
വിദേശരാജ്യങ്ങളിൽ വന്യജീവികളിലേക്ക് കൊവിഡ് വൈറസ് പടർന്ന സാഹചര്യം കണക്കിലെടുത്താണ് ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷ ഊർജ്ജിതപ്പെടുത്തിയത്. പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ, അസി. ഫീൽഡ് ഡയറക്ടർ വിപിൻദാസ് പി.കെ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനുരാജ് ബി.ആർ എന്നിവർ അടങ്ങിയ ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Story highlights- Periyar tiger reserve,Covid 19 resistance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here